മലയാള സിനിമയുടെ യുവ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്യാം പുഷ്കരന്‍, പത്മരാജന് ശേഷം മലയാള സിനിമക്ക് ലഭിച്ച ഒരു മികച്ച നല്ല തിരക്കഥാകൃത്ത് എന്നാണ് സംവിധായകന്‍ ഭരതന്‍ ശ്യാമിനെ വിശേഷിപ്പിച്ചത്. ഇപ്പോൾ ശ്യാമിന്റെ ‘അമ്മ തന്റെ സോഷ്യൽ മീഡിയിൽ മകനെ കുറിച്ച് എഴുതിയ കുറിപ്പാണു ഏറെ ശ്രദ്ധ നേടുന്നത്.
ഗീത പുഷ്കരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
1984 ലെ ഉത്രാടപ്പകല്‍.. എനിക്കും ഉത്രാടപ്പാച്ചിലിന്റെ എത്രയോ ഇരട്ടി എരിപൊരി നോവായിരുന്നു.. തലേ രാത്രി തുടങ്ങിയ നോവ്. പതിനേഴു മണിക്കൂര്‍.. ആകെത്തളര്‍ന്ന്, ഇടക്ക് ബോധം പോയി.. നൊന്ത് പിടഞ്ഞ് ഞാന്‍. അവസാനം എന്റെ മകന്‍ വളരെ മെല്ലെ, സമയമെടുത്ത്.. ഈ ലോകത്തേക്ക് വരണമോ വേണ്ടയോ എന്ന് സാവധാനം സൂക്ഷ്മമായി ചിന്തിച്ചു ചിന്തിച്ചു വിശകലനം ചെയ്ത്, മടിച്ചു മടിച്ചു പുറത്തെത്തി.
ആ ഉത്രാടദിനത്തിനു ശേഷം ഇതാദ്യമായാണ് അവന്‍ പിറന്നാള്‍ ഉണ്ണാന്‍ വരാത്ത ഒരു ഉത്രാടം.. കോവിഡ് വഴിതടഞ്ഞു നില്‍ക്കുന്നു. തങ്കമ്മയും അച്ഛമ്മയെ കാണാന്‍ പോയി. ഏറ്റവും പ്രിയപ്പെട്ടവര്‍ രണ്ടുപേരും എത്തുന്ന ദിവസത്തിലേക്ക് ഞങ്ങള്‍ ഓണം മാറ്റിവയ്ക്കുന്നു. എങ്കിലും ഉണ്ണിമായയും അവനും മാത്രമായി ഒരുക്കുന്ന ഒരു കുഞ്ഞു പിറന്നാള്‍ സദ്യയും ആഘോഷവും. അതങ്ങു നടക്കട്ടേ. ഞങ്ങള്‍ വീഡിയോ കോള്‍ വിളിച്ച് ആഘോഷത്തില്‍ പങ്കുകൊള്ളും. ചില കാര്യങ്ങള്‍ ഇങ്ങനെയും മധുരതരമാക്കാം.. അവര്‍ രണ്ടുപേരും കൂടി ഒരുക്കുന്ന പിറന്നാള്‍ ആഘോഷവും ഇതാദ്യം,
മധുര മധുരവും സ്നേഹനിര്‍ഭരവുമാവട്ടേ ഈ പിറന്നാള്‍, ഇങ്ങനെ ഒരുപാട് ഒരുപാട് പിറന്നാള്‍ ആഘോഷിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടേ എന്ന പ്രാര്‍ത്ഥനയും ആശംസകളും, മക്കളേ.. പിറന്നാള്‍ ആശംസകള്‍ മകനേ..മുന്‍പൊരിക്കള്‍ മരുമകളും നടിയും അസിസ്റ്റന്റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദിനെ കുറിച്ചും ഏറെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ഗീത പുഷ്കരന്‍ പങ്കുവച്ചിരുന്നു. വീടും കുടുംബവും എന്നു പറഞ്ഞ് സ്വന്തം കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കാതെ ജീവിതം കടന്നുപോവുന്ന സ്ത്രീകളുടെ ജീവിതത്തിന്റെ നിര്‍ത്ഥതയെ കുറിച്ചുള്ള കുറിപ്പാലാണ് മരുമകളോടുള്ള സ്നേഹവും ആദരവും ഗീതാ പുഷ്കരന്‍ പ്രകടിപ്പിച്ചത്.
