നീലവെളിച്ചം പുനര്‍ഭാവന , റീ മേക്ക് എന്ന് വിളിക്കുന്നതിലും തെറ്റില്ല : ആഷിക് അബു

നീലവെളിച്ചം സിനിമയെ ‘പുനര്‍ഭാവന’എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് സംവിധായകന്‍ ആഷിക് അബു. റീ മേക്ക് എന്ന് വിളിക്കുന്നതിലും തെറ്റില്ല. നിറങ്ങളും മികച്ച ശബ്ദസംവിധാനങ്ങളുമുള്ള ഈ കാലഘട്ടത്തില്‍, പുതുതലമുറ സിനിമാക്കാര്‍ ഒരുക്കിയ ഒരു പുനര്‍ഭാവനയാണ് നീലവെളിച്ചം. നിറങ്ങളില്ലാത്ത സമയത്ത് സംഭവിച്ച സിനിമയാണ് പഴയ നീലവെളിച്ചം. ചിത്രം വ്യാഴാഴ്ച ലോകമെമ്പാടുമുള്ള നൂറിലധികം തിയറ്റുകളില്‍ റിലീസാകും. തിയറ്ററില്‍ കാണേണ്ട ഒരു ചിത്രമാണിത്. അതിനായി സിനിമയ്ക്കുവേണ്ടി കുറേ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ആഷിക് അബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിനിമയിലെ പാട്ടിന്റെ പകര്‍പ്പവകാശ വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന അറിവേ തനിക്കുള്ളൂ. നിലവില്‍ പകര്‍പ്പവകാശ തര്‍ക്കമോ മറ്റു കേസുകളോ ഒന്നുമില്ലെന്നും ഒരു ഹൊറര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് ബഷീറിന്റെ നീലവെളിച്ചത്തിലേക്ക് എത്തിച്ചതെന്നും ആഷിക് അബു പറഞ്ഞു.

ഇതുവരെ താന്‍ ചെയ്യാത്തതരത്തിലുള്ള കഥാപാത്രമാണ് നീലവെളിച്ചത്തിലേതെന്ന് നടന്‍ ടൊവിനോ തോമസ് പറഞ്ഞു. സങ്കല്‍പ്പത്തിലുള്ള ഒരു കഥാപാത്രവുമായി സംസാരിച്ച് അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും പുതിയ പാഠവുമായിരുന്നു. മധു ചെയ്ത ബഷീര്‍ കഥാപാത്രത്തെ ഒരിക്കലും അനുകരിക്കാതെ തനതായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

പ്രേംനസീര്‍ എന്ന പ്രതിഭ ചെയ്ത കഥാപാത്രത്തെ പൂര്‍ണ ബഹുമാനത്തോടെ സത്യസന്ധമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് നടന്‍ റോഷന്‍ മാത്യു പറഞ്ഞു. ബഷീര്‍ എന്ന പ്രതിഭ സൃഷ്ടിച്ച ലോകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഏറെ മനോഹരമായ അനുഭവമാണെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞു. സംഗീതസംവിധായകന്‍ ബിജി ബാലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നീലവെളിച്ചം പുനര്‍ഭാവന , റീ മേക്ക് എന്ന് വിളിക്കുന്നതിലും തെറ്റില്ല : ആഷിക് അബു
Vinkmag ad

Read Previous

ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ ബുര്‍ജ് മുബാറക് അല്‍ കബീര്‍ വരുന്നു; ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമൊരുക്കാന്‍ കുവൈത്ത്

Read Next

യുപിയില്‍ 3 മണിക്കൂറില്‍ ഒരു ബലാത്സംഗം ; ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട്

Most Popular