സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനും പിണറായി സര്‍ക്കാരിനും നിര്‍ണായകമായ ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യല്‍ നാളെ. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശിവശങ്കര്‍, ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് നയതന്ത്ര ചാനൽ സ്വർണക്കടത്തിൽ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാൻ നാളെ കൊച്ചിയിൽ വിളിച്ചുവരുത്തി വീണ്ടും ചോദ്യംചെയ്യുന്ന എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി മാപ്പുസാക്ഷിയാക്കാനും സാദ്ധ്യത. നിയമോപദേശം തേടിയിരിക്കുകയാണ് അന്വേഷണ ഏജൻസി.
വീടുകളും ഫ്ലാറ്റുകളും ഉൾപ്പെടെ ഗൂഢാലോചനാ കേന്ദ്രങ്ങളിൽ പ്രതികളുമായി ഒത്തുകൂടിയതും സ്വപ്നയ്ക്ക് എടുത്തുനൽകിയ ഫ്ലാറ്റ് സ്വർണക്കടത്തിന് ഒളിത്താവളമായതും മുൻകൂർ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളും അവിടത്തെ ദുരൂഹ ഇടപെടലുകളും പ്രതിചേർക്കാൻ വേണ്ട തെളിവുകളാണ്. വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റിൽ സ്വപ്നയെ ഐ.ടി ഇൻഫ്രാസ്ട്രക്ചറിൽ നിയമിക്കാൻ ശുപാർശചെയ്തതും ശിവശങ്കറാണ്. പക്ഷേ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഭീകരവിരുദ്ധ നിയമം (യു.എ.പി.എ) ചുമത്താൻ ശക്തമായ തെളിവുവേണം.
സ്വർണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നെന്ന് ഒന്നാംപ്രതി സരിത്തിന്റെ മൊഴിയുണ്ട്. മറ്റുപ്രതികളും ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തി. എന്നാൽ മറ്റുപ്രതികളെക്കുറിച്ച് താൻ പറഞ്ഞുള്ള അറിവുമാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നതെന്നാണ് സ്വപ്നയുടെ മൊഴി. ഇത് അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് എൻ.ഐ.എ വിലയിരുത്തൽ. വിദേശത്ത് ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയ റമീസുമായടക്കം ശിവശങ്കറിനുള്ള ബന്ധം പരിശോധിക്കുകയാണ്.
സ്വർണമടങ്ങിയ ബാഗ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ മറ്റുപ്രതികളുമായി സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറിനെ കണ്ടെന്നാണ് സരിത്ത് പറഞ്ഞത്. സി.സി ടിവി കാമറകളിൽ ഇതിനുള്ള തെളിവുകിട്ടിയാൽ കുരുക്ക് മുറുകും. സ്വപ്നയുടെ ആറ് സിംകാർഡുകൾ, ലാപ്ടോപ് എന്നിവയിലെ വിവരങ്ങളും വീണ്ടെടുത്ത ടെലിഗ്രാം, വാട്സ്ആപ്പ് ചാറ്റുകളും നിർണായകമാണ്. ശിവശങ്കർ അറസ്റ്റിലായാൽ അത് സർക്കാരിനെയും പ്രതിരോധത്തിലാക്കും.
