ഇന്ത്യ ദുർബലമല്ലെന്നും രാജ്യത്തിന്റെ അഭിമാനം ആർക്കു മുന്നിലും അടിയറവയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിൽ ഇന്ത്യ – ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണു രാജ്നാഥിന്റെ പരാമർശം.നയതന്ത്ര, സേനാതല ചർച്ചകളിലൂടെ ചൈനയുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രാജ്നാഥ് പറഞ്ഞു. ലഡാക്കിലെ അതിർത്തിയിൽ എന്താണു സംഭവിക്കുന്നതെന്നു ചിലർ ചോദിക്കുന്നുണ്ടെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. പാർലമെന്റിനെയോ ജനങ്ങളെയോ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇരുട്ടിൽ നിർത്തില്ല. ഉചിത സമയത്ത് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കും.
ഇതിനിടെ, അതിർത്തിയിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് ഇന്ത്യ, ചൈന സേനകൾ ഇന്നലെയും ചർച്ച തുടർന്നു. നയതന്ത്രതലത്തിലുള്ള അനൗദ്യോഗിക ചർച്ചകളും നടക്കുന്നുണ്ട്. പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലെ അതിർത്തി സംബന്ധിച്ചാണു പ്രധാന തർക്കം.
മോദി സർക്കാർ ജമ്മു കശ്മീരിലേക്കു വൻതോതിൽ വികസനമെത്തിക്കുമെന്നും അതു കണ്ട് പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) ജനങ്ങൾ ഇന്ത്യയുടെ ഭാഗമാകാൻ കൊതിക്കുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അടുത്ത 5 വർഷം കൊണ്ട് കശ്മീരിന്റെ മുഖഛായ സർക്കാർ മാറ്റും. അതുകണ്ട് പാക്ക് അധിനിവേശ കശ്മീരിലെ ജനങ്ങൾ പാക്കിസ്ഥാന്റെ അധീനതയിൽ നിന്നു മോചിതരാവണമെന്ന ആവശ്യവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
