വടക്ക്-പടിഞ്ഞാറൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന രോഹിണി ജയിലിലെ 15 തടവുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ ജയിലിലെ ഒരു തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കൊപ്പം സമ്പർക്കം പുലർത്തിയവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗബാധ സ്ഥിരീകരിച്ച തടവുകാരനോട് സമ്പർക്കം പുലർത്തിയ 19 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. 19 പേരിൽ 15 പേർക്കും രോഗബാധ കണ്ടെത്തുകയായിരുന്നുവെന്ന് ജയിൽ മേധാവി സന്ദീപ് ഗോയൽ അറിയിച്ചു.
അഞ്ചു ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പേരിൽ രോഗബാധ കണ്ടെത്തിയതോടെ രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
രോഗം സ്ഥിരീകരിച്ചവരെ ജയിലിനുള്ളിൽതന്നെ ഐസൊലേഷനിലാക്കി. കൂടാതെ മുതിർന്ന ജയിൽ വാർഡനെയും ചില ജീവനക്കാരെയും വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്തു. ജയിൽ അണുവിമുക്തമാക്കിയതായും തടവുകാരെ നിരന്തരം പരിശോധനക്ക് വിധേയമാക്കുന്നതായും സന്ദീപ് ഗോയൽ പറഞ്ഞു.
