വയനാട്ടിൽ ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രണ്ടു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മൂന്നു പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച മാനന്തവാടി സ്റ്റേഷന്റെ ചുമതല താല്‍കാലികമായി വെള്ളമുണ്ട സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് നല്‍കി. മാനന്തവാടി സബ് ഡിവിഷന്‍ ചുമതല വയനാട് അഡിഷണല്‍ എസ്.പിക്കു നല്‍കിയിട്ടുണ്ട്.
മാനന്തവാടി സ്റ്റേഷനിലെ വയര്‍ലെസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ സമീപത്തെ എസ്.എം.എസ് ഡിവൈ.എസ്.പി ഓഫീസില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കും. മാനന്തവാടി സ്റ്റേഷന് അണുവിമുക്തമാക്കുന്ന പ്രക്രിയ ആരോഗ്യ പ്രവര്‍ത്തകരുടെയും ഫയര്‍ ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയാക്കി.
മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഇരുപത്തിനാല് പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്. അതില്‍ പതിനെട്ടുപേരുടെ ഫലം അറിവായതില്‍ മൂന്നു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ സ്രവം നല്‍കിയ എല്ലാ പൊലീസുകാരും ഡ്യൂട്ടി റസ്റ്റ് ആയിരുന്നവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ സമീപത്തെ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും നിരീക്ഷണത്തില്‍ ആണ്.
