തലസ്ഥാനത്തെ സുല്‍ത്താപുരിയിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തബ്ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ഭക്ഷണവും മരുന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ദില്ലിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള തബ്ലീഗുകാരന്‍ സുല്‍ത്താന്‍പുരിയില്‍ മരിച്ചത്.
കഴിഞ്ഞ മാസം നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്ലീഗ് യോഗത്തത്തില്‍ പങ്കെടുത്ത വ്യക്തിയാണ് ഇദ്ദേഹം. കൊറോണ രോഗ ലക്ഷണങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. രണ്ടുതവണ പരിശോധിച്ചിട്ടും ഫലം നെഗറ്റീവായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
മരിച്ച തബ്ലീഗ് പ്രവര്‍ത്തകന്‍ പ്രമേഹ രോഗിയായിരുന്നു. സമയത്തിന് മരുന്നും ഭക്ഷണവും ലഭിക്കാത്തതാണ് മരണ കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ സുല്‍ത്താന്‍പുരിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹം എന്‍ജിനിയറാണ്. കൊറോണ പരിശോധനയ്ക്ക് ഇദ്ദേഹം വിധേയനായിരുന്നു. രോഗമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് വിട്ടില്ല. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാകുംവരെ കേന്ദ്രത്തില്‍ കഴിയാനാണ് നിര്‍ദേശം ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞു.
