മധ്യപ്രദേശ് സർക്കാറിനെ പ്രതിസന്ധിയിലാക്കി കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നു. ബുധനാഴ്ച ഉച്ചയോടെ ബി.ജെ.പി ആസ്ഥാനത്തെത്തിയ സിന്ധ്യ പാർട്ടി പ്രസിഡൻറ് ജെ.പി. നദ്ദക്കൊപ്പം മാധ്യമങ്ങളെ കണ്ട് നരേന്ദ്രമോദി, അമിത്ഷാ എന്നിവരോടുള്ള നന്ദി പ്രഖ്യാപിച്ചു. അതേസമയം, ബംഗളുരുവിലുള്ള എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോകുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിനെ തുടർന്ന് 21 മധ്യപ്രദേശ് എം.എൽ.എമാരാണ് ഗവർണർക്ക് രാജിക്കത്ത് അയച്ചത്. സിന്ധ്യ കോൺഗ്രസ് വിടുന്നതിെൻറ ഒരു ദിവസം മുമ്പ് 18 എം.എൽ.എമാരെ ബി.ജെ.പി ഭരിക്കുന്ന കർണാടകയിലെ ബംഗളുരുവിലേക്ക് മാറ്റിയിരുന്നു. എന്നാൽ, എം.എൽ.എമാർ കോൺഗ്രസിലേക്ക് തിരിച്ച് വരുമെന്നാണ് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം എൻ.ഡി.ടി.വിയോട് പറഞ്ഞത്.
ബംഗളുരുവിലുള്ള എം.എൽ.എമാരുമായി ഡി.കെ.ശിവകുമാർ ബന്ധപ്പെടുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബി.ജെ.പിയിലേക്ക് പോകുന്നതിനോട് എം.എൽ.എമാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് സിന്ധ്യയുടെ ബി.ജെ.പി പ്രവേശനം വൈകാൻ കാരണമായതെന്ന് സൂചനയുണ്ട്.
