കേരള ഹൈക്കോടതി ഉത്തരവിനെതുടർന്ന് ഗത്യന്തരമില്ലാതെ അതിർത്തി തുറന്ന് കർണാടക. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാം. കർശന നിയന്ത്രണങ്ങളോടെയാണ് യാത്ര അനുവദിക്കുക.
മൗലിക അവകാശങ്ങൾ വരെ ലംഘിക്കുന്ന മനുഷ്യത്വ വിരുദ്ധമായ കർണാടകയുടെ നടപടിക്ക് കേരള ഹൈക്കോടതിയിലാണ് തിരിച്ചടിയേറ്റത്. ദേശീയപാതകള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ട വിഷയമാണെന്നും ഇവയിലൂടെയുള്ള സഞ്ചാരം ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.
ഗുരുതര രോഗികളെ കടത്തിവിടാനാണ് തീരുമാനം. അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കര്‍ണാടക ഡോക്ടറെ നിയമിച്ചു. വെന്‍ലോക്ക് ആശുപത്രിയിലെ ഡോക്ടറെയാണ് ചെക്ക്‌പോസ്റ്റില്‍ നിയമിച്ചത്. ഡോക്ടര്‍ പരിശോധിച്ച് അനുമതി നല്‍കിയാലാണ് കര്‍ണാടകയിലേക്ക് പ്രവേശനം അനുവദിക്കുക. രോഗിക്കൊപ്പം ഒരു ബന്ധുവിനും ആശുപത്രിയിലേക്ക് പോകാം.
ദേശീയപാത തുറക്കുന്നതിനോട് അനുബന്ധിച്ച് അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ കര്‍ണാടക വിന്യസിച്ചു. ബാരിക്കേഡുകളുടെ എണ്ണം കുറക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ, കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കില്ലെന്നായിരുന്നു കർണാടകയുടെ നിലപാട്.
