രണ്ട് ഹിന്ദു സന്യാസിമാരും ഡ്രൈവറും ആൾക്കൂട്ട ആക്രമണത്തിന് ഇരയായി ദാരുണമായി മരണപ്പെട്ട സംഭവത്തിൽ പ്രതിപ്പട്ടികയിൽ ബിജെപി നേതാക്കളും. മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന സംഭവത്തിലാണ് ബിജെപി പ്രതിക്കൂട്ടിലായത്.
കൊലപാതകത്തിൽ പ്രധാനികളായ രണ്ട് പ്രതികള്‍ ബി.ജെ.പി ഭാരവാഹികളാണെന്ന് കോണ്‍ഗ്രസ് പ്രസ്താവിച്ചു. ബി.ജെ.പി അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേസിലെ 61, 65 പ്രതികളായ ഈശ്വര്‍ നികുലെ, ബാഹു സത്വേ എന്നിവരാണ് ബി.ജെ.പി ഭാരവാഹികളെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ആരോപിച്ചു. ദഹാനു മണ്ഡല്‍ ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജില്‍ ഈശ്വര്‍ നികുലെയെ ബി.ജെ.പി ഭാരവാഹിയായി വിശേഷിപ്പിച്ചത് കാണാം. ബാഹു സത്വേ ബൂത്ത് തലത്തിലുള്ള ഭാരവാഹിയാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.
നിരവധി ചിത്രങ്ങളിലൊന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പി സംഘടിപ്പിച്ച യോഗത്തില്‍ നികുലെ പങ്കെടുത്തത് കാണാമെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു. പ്രദേശത്തെ സര്‍പഞ്ചിനെയും ഈ യോഗത്തില്‍ കാണാമെന്നും ബി.ജെ.പിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും നിയമത്തിന് മുമ്പില്‍ കൊണ്ടു വരും. തന്നെ അത്ഭുതപ്പെടുത്തുന്നത് ബി.ജെ.പി ഈ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.
