ഹജ്ജ് കർമ്മം ഈ വർഷവും നടക്കുമെന്ന് സൗദി അറേബ്യ അധികൃതർ അറിയിച്ചു. കുറച്ച് ആളുകൾക്ക് മാത്രം അനുമതി നൽകി ഹജ്ജ് കർമം നടത്താനാണ് സൗദി തീരുമാനം. സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി കർമ്മം നടത്താനാണ് തീരുമാനം.
സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായവർക്കും അവസരം ലഭിക്കും. എന്നാൽ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീര്‍ഥാടകരായാണ് പരിഗണിക്കുക. എന്നാല്‍ ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. എത്രപേര്‍ക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് സൗദി ഹജ്ജ് മന്ത്രലയം വരുംദിവസങ്ങളില്‍ അറിയിക്കും.
സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം അനുവദിക്കുക. കഴിഞ്ഞ വര്‍ഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചത്. ഇതില്‍ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് സൗദി അറേബ്യ ഹജ്ജ് കര്‍മ്മത്തില്‍ ഇത്ര വലിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ മക്ക ഹറം പൂര്‍ണമായും അടച്ചിരുന്നു.
