തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ കടത്തുമായി ബന്ധപ്പെടുത്തി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന സാമൂഹിക മാധ്യമ പ്രചാരണങ്ങൾക്ക് തടയിടണമെന്നാവശ്യപ്പെട്ട് പ്രമുഖ ആഭരണ വ്യാപാര സ്ഥാപനമായ ഭീമ ജ്വല്ലറി ഹൈകോടതിയിൽ.
ഫേസ് ബുക്കിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് മാനേജിംഗ് പാർട്ണർ ഡോ. ബി ഗോവിന്ദൻ നൽകിയ ഹരജിയിൽ പറയുന്നത്.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേരള ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി പ്രകാരം ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ തടസ്സമുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്രത്തെ നിയന്ത്രിക്കുന്നതില്‍ പരിമിതികളുണ്ട്. കൃത്യമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ഇതിനെ നിയന്ത്രിക്കാനാവൂവെന്നും ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളുടെ നിലപാട് തേടി.
ഹര്‍ജി രണ്ട് ആഴ്ച്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് പകരം മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
