തിരുവനന്തപുരം സ്വർണ്ണക്കടത്ത് വിവാദത്തിൽ പോലീസ് അന്വേഷിക്കുന്ന മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്തായതിനെത്തുടർന്ന് ഐടി സെക്രട്ടറി ശിവശങ്കറിനെതിരെ നടപടിയെടുക്കാൻ സർക്കാർ നീക്കം.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി ശിവശങ്കർ ഐഎഎസിനെതിരെയും നേരത്തെ ആരോപണമുയർന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഐടി സെക്രട്ടറിയെ മാറ്റിനിർത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഐടി സെക്രട്ടറിയോട് വിശദീകരണം തേടാനും സാധ്യതയുണ്ട്.
സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരയായ ഐടി വകുപ്പ് ജീവനക്കാരി സ്വപ്‌ന സുരേഷിന്റെ നിയമനത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഐടി സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐടി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ആലോചിക്കുന്നത്.
സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി-ഐടി സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോൾ ശിവശങ്കർ ചോദ്യം ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി ഓഫിസ് കൂടുതൽ പ്രതിക്കൂട്ടിൽ ആകും ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിർത്തുന്നത് സർക്കാർ ആലോചിക്കുന്നത്.
പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവ ശങ്കരന്റെ സഹായം തേടിയിരുന്നതായും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫിസിലടക്കം സ്വപ്നയ്ക്ക് അടുപ്പമുണ്ടായിരുന്നതായും സരിത് പറഞ്ഞു.
