സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ നയതന്ത്ര കാര്യാലയത്തിലെ ജനറലിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി പ്രതി സ്വപ്ന സുരേഷ്. ജനറലിനായി വന്ന ബാഗേജ് വിട്ടുകൊടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിൻ്റെ ആവശ്യപ്രകാരം ഇടപെടുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സ്വപ്ന വ്യക്തമാക്കുന്നു.
ഹൈക്കോടതിയിൽ നൽകിയ ജാമ്യഹർജിയിലാണ് സ്വപ്ന കാര്യങ്ങൾ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സ്വപ്ന ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നയതന്ത്ര ചാനലില്‍ എത്തിയെന്ന് പറയുന്ന ബാഗേജിന്റെ എല്ലാ ഉത്തരവാദിത്വവും കോണ്‍സുല്‍ ജനറല്‍ ഓഫിസില്‍ നിക്ഷിപ്തമാക്കിയാണ് സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി. നയതന്ത്രസുരക്ഷയുള്ള ബാഗേജിലെത്തുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന് ഉടമയ്ക്കെത്തിക്കാന്‍ ചുമതലപ്പെട്ടവരായാണ് സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് കാണുന്നത്. ബാഗേജുകളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും.താന്‍ നിര്‍വഹിച്ചത് കോണ്‍സുല്‍ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷയ്മില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ മാത്രമാണെന്നുമാണ് ജാമ്യഹര്‍ജിയിലെ സ്വപ്നയുടെ നിലപാട്.
കഴിഞ്ഞമാസം 30ന് തിരുവന്തപുരം വിമാനത്താവളത്തിലെത്തിയ ബാഗേജ് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിട്ടുകിട്ടാന്‍ വൈകിയപ്പോള്‍ കോണ്‍സുല്‍ ജനറലിന്റെ ചുമതയുള്ളയാളാണ് തന്നോട് ഇക്കാര്യം കസ്റ്റംസില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. താല്‍കാലിക അടിസ്ഥാനത്തില്‍ ഇപ്പോഴും കോണ്‍സുല്‍ ജനറല്‍ ഓഫീസില്‍ സെക്രട്ടറിയായി ജോലി ചെയ്യുന്ന താന്‍, അതനുസരിച്ച് കസ്റ്റംസ് അസിസ്റ്റൻ്റിൻ്റെ കമ്മിഷണര്‍ ഓഫിസില്‍ ബന്ധപ്പെട്ടു. കമ്മിഷണര്‍ നയതന്ത്ര ബാഗേജിന്റെ അപ്പോഴത്തെ അവസ്ഥ എന്താണെന്ന് ബോധ്യപ്പെടുത്തി.
പിന്നീട് കോണ്‍സുല്‍ ജനറല്‍ ചുമതയുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ഈ ബാഗേജ് യുഎഇയിലേക്ക് തിരിച്ചയയ്ക്കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കുള്ള കത്തും തയ്യാറാക്കി നല്‍കി. അതല്ലാതെ സ്വര്‍ണക്കടത്തമായി ഒരു ബന്ധവുമില്ല. തന്നെ ഏതുവിധേനയും കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണവുമായി സ്വപ്ന ഏതുരീതിയിലും സഹകരിക്കുമെന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയ അഡ്വക്കറ്റ് ടികെ രാജേഷ്കുമാര്‍ വ്യക്തമാക്കുന്നു.
