സ്വർണക്കടത്ത് കേസിലെ അന്വേഷണം മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കരനിലേക്കും തിരിയുന്നു. സെക്രട്ടേറിയേറ്റിന് സമീപത്തെ ശിവശങ്കരൻ്റെ ഫ്ളാറ്റിൽ കസ്റ്റംസ് റെയ്ഡ്. ശിവശങ്കറിന്‍റെ ഫ്ലാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്‍റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തുകയാണ്.
ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് എത്തി പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചര്‍ച്ച നടത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്.
ഒരുവര്‍ഷമായി ശിവശങ്കര്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അതേസമയം വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു എം ശിവശങ്കറിന്‍റെ പ്രതികരണം.
കസ്റ്റംസ് സംഘം സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ശേഖരിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഫ്ലാറ്റിൽ നടന്നതായാണ് കസ്റ്റംസിന് ലഭിച്ച വിവരം. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർ ഇവിടെ എത്തിയിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശിവശങ്കറിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ശിവശങ്കറിൻ്റെ പദവിയോ, ബന്ധമോ പ്രതികൾ സ്വർണക്കടത്തിനായി ഉപയോഗിച്ചോ എന്നാണ് പരിശോധിക്കുന്നത്.
ഫ്ലാറ്റിൽ ശിവശങ്കരൻ രാത്രികാലങ്ങളിലാണ് എത്തിയിരുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ആറാം തിയതി വൈകിട്ട് ഏഴിന് പോയ ശേഷം ഇതുവരെ എത്തിയിട്ടില്ല. ശിവശങ്കറിനൊപ്പം ആരും ഫ്ളാറ്റിൽ വരുന്നത് കണ്ടിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.
