സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ ചോദ്യം ചെയ്തു. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് ചികില്‍സയിലുളള ജയഘോഷിനെ ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ സംഘവും ജയഘോഷില്‍ നിന്ന് വിവരം ശേഖരിച്ചു.
ആരോഗ്യ നില തൃപ്തികരമായാൽ വീണ്ടും ഇയാളെ ചോദ്യം ചെയ്യും. ആത്മഹത്യ ശ്രമം നടത്തിയ ജയഘോഷിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലാക്കിയത്. മജിസ്‌ട്രേറ്റ് ഇന്നലെ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കാണാതെയായി എന്ന് കുടുംബം പരാതിപ്പെട്ട ജയഘോഷിനെ സ്വന്തം വീടിന് 200 മീറ്റർ അകലെ കൈത്തണ്ടയിൽ മുറിവേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. തുമ്പയിലെ ഭാര്യവീട്ടിൽ നിന്നാണ് ജയ്‌ഘോഷിനെ കാണാതായത്. കുഴിവിളയിലെ കുടുംബ വീടിന് 200 മീറ്റർ അകലെനിന്നാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ കൈത്തണ്ടയിൽ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ബൈക്കിൽ എത്തിയ നാട്ടുകാരനാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ബൈക്കിൽ വരുമ്പോൾ ഒരാൾ മറിഞ്ഞുവീഴുന്നതായി കണ്ടതായും നോക്കിയപ്പോഴാണ് ജയ്‌ഘോഷാണെന്ന് തിരിച്ചറിഞ്ഞതെന്നും ആദ്യമായി കണ്ട നാട്ടുകാരൻ ബെന്നി പറഞ്ഞു. തുടർന്ന് പൊലീസിനെയും മറ്റും വിളിച്ചുവരുത്തുകയായിരുന്നു.
