സ്വര്‍ണക്കടത്തുകേസ് അട്ടിമറിയ്ക്കാന്‍ ജനടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ശ്രമിച്ചു; സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്

സ്വര്‍ണക്കടത്തുകേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ കൂടുതല്‍ കുരുക്കിലേക്കെന്ന് സൂചന. പ്രധാന പ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയാണ് മാധ്യമ പ്രവര്‍ത്തകന് കുരുക്കാകുന്നത്.

”സ്വര്‍ണം പിടികൂടിയതായി ചാനലുകളില്‍ വാര്‍ത്ത വരാന്‍ തുടങ്ങിയപ്പോള്‍ അനില്‍ എന്നെ ഫോണില്‍ വിളിച്ചു. പിടിച്ചെടുത്തത് നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ്മെന്റ് നല്‍കിയാല്‍ മതിയെന്ന് ഇയാള്‍ എന്നോടു പറഞ്ഞു. സ്റ്റേറ്റ്മെന്റിന്റെ കാര്യം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍, മാധ്യമപ്രവര്‍ത്തകനോടുതന്നെ അതു തയ്യാറാക്കാന്‍ പറയാനായിരുന്നു നിര്‍ദേശം. ഇത് അനിലിനെ അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. എന്നാല്‍ പിന്നീട് അറസ്റ്റ് ഭയന്ന് കടന്നുകളയാനുള്ള ശ്രമത്തിനിടെ അനിലിനെ വിളിക്കാന്‍ പറ്റിയില്ല.

രണ്ട് വര്‍ഷംമുമ്പ്, സരിത് വഴിയാണ് അനില്‍ എന്നെ പരിചയപ്പെട്ടത്. വഞ്ചനാ കേസില്‍പ്പെട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള ഇദ്ദേഹം, വിലക്ക് നീക്കിക്കിട്ടാന്‍ വേണ്ടിയാണ് സരിത്തിനെ സമീപിച്ചത്. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിലക്ക് നീക്കിയശേഷം യുഎഇ യാത്ര നടത്തി. 2018ല്‍ തിരുവനന്തപുരത്തെ നക്ഷത്രഹോട്ടലിലാണ് അനിലിനെ ആദ്യമായി കണ്ടത്. ഇയാളുടെ ആവശ്യപ്രകാരം, തിരുവനന്തപുരത്തെ ഒരു ടൈല്‍സ് ഷോറൂമിന്റെ ഉദ്ഘാടകനായി കോണ്‍സുലര്‍ ജനറലിനെ പങ്കെടുപ്പിച്ചിട്ടുമുണ്ട്”. മൂന്ന് പേജിലാണ് അനിലിന്റെ പേര് പരാമര്‍ശിച്ചിട്ടുള്ളത്. എന്നിങ്ങനെയാണ് ദേശാഭിമാനി റിപോര്‍ട്ടില്‍ പറയുന്ന സ്വപ്‌നയുടെ മൊഴി.

സ്വപ്നയെ വിളിച്ചവരുടെ ലിസ്റ്റില്‍ തന്റെ പേര് വന്നതോടെ നേരത്തേ വിശദീകരണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റ് പ്രകാരം ജൂലൈ അഞ്ച് 12.42ന് അനില്‍ നമ്പ്യാര്‍ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്. വാര്‍ത്തയ്ക്കുവേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു അനിലിന്റെ ന്യായീകരണം. എന്നാല്‍ സ്വര്‍ണം പിടിച്ച ദിവസം അത്തരമൊരു വാര്‍ത്ത ജനം ടിവിയില്‍ വന്നിട്ടേയില്ലെന്ന് തെളിഞ്ഞിരുന്നു. അഞ്ചാം തിയതി മൂന്നു മണിയോട് കൂടിയാണ് ആ സ്വപ്നയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാകുന്നതും ഒളിവില്‍ പോകുന്നതും.

Vinkmag ad

Read Previous

ജർമ്മൻ കമ്പനിയുടെ കൊവിഡ് വാക്സിൻ: ചൈനയിൽ പരീക്ഷണം ആരംഭിച്ചു

Read Next

രാത്രിമഴ:വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം:കോഴിക്കോട് രണ്ടിടത്ത് ഉരുള്‍പൊട്ടി

Leave a Reply

Most Popular