സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് വിദേശ കറൻസികളും കടത്തിയതായി വിവരം. എൻഐഎയുടെ ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് മൊഴി ലഭിച്ചതായാണ് റിപ്പോർട്ട്. വന്ദേബാരത് മിഷൻ്റെ വിമാനങ്ങളിലാണ് കടത്ത് നടത്തിയത്.
വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടി രൂപ വിലമതിക്കുന്ന വിദേശകറൻസി കടത്തിയതായാണ് എൻഐഎയ്ക്ക് മൊഴി ലഭിച്ചിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി യുഎഇ പൊലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്ത ചിലരിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.
സംഭവത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം തുടങ്ങി.
ഇവരുടെ ബാഗേജുകൾ പരിശോധിച്ചു കയറ്റിവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. ഈ യാത്രക്കാർക്കുള്ള വിമാനടിക്കറ്റുകളെടുത്തു നൽകിയതു തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിന്നാണെന്ന മൊഴികളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വന്ദേഭാരത് വിമാനങ്ങളിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നു വിദേശികളെ ദുബായിലേക്കു കയറ്റിവിടാൻ സ്വപ്ന നേരിട്ട് ഇടപെട്ടതിന്റെ രേഖകളും തെളിവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. .
സ്വപ്ന വൻതോതിൽ വിദേശ കറൻസി ശേഖരിച്ചതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചെങ്കിലും അവരുടെ ലോക്കറുകൾ പരിശോധിച്ചപ്പോൾ 8034 യുഎസ് ഡോളറും 711 ഒമാൻ റിയാലും മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. 3 അന്വേഷണ ഏജൻസികൾ 34 ദിവസം സ്വപ്നയെ ചോദ്യം ചെയ്തിട്ടും വിദേശ കറൻസികൾ ഒളിപ്പിച്ച സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
