മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങിയേക്കുമെന്ന് സൂചന. സിവിൽസർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ.
ഇതോടെ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള അടുപ്പം എം ശിവശങ്കറിനെതിരെയുള്ള അച്ചടക്ക നടപടിയിൽ കലാശിക്കുകയാണ്. ശിവശങ്കറിന് ജാഗ്രതക്കുറവുണ്ടായി എന്നും, അദ്ദേഹം സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി വിലയിരുത്തി. റിപ്പോർട്ട് ചീഫ് സെക്രട്ടറി ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു വൈകീട്ടോടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലെ ഉന്നതമായ പദവിയില്‍ ഇരിക്കുന്നയാള്‍ പുലര്‍ത്തേണ്ട ജാഗ്രത ശിവശങ്കറില്‍ നിന്നും ഉണ്ടായില്ലെന്ന് അന്വേഷണസമിതി വിലയിരുത്തി.
മാത്രമല്ല സ്വപ്‌നയുടെ നിയമനത്തിലും ശിവശങ്കറിന് പിഴവുണ്ടായതായി സമിതി കണ്ടെത്തി. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ശിവശങ്കറിനെതിരെ നടപടിയെടുക്കുക. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. ശിവശങ്കറിനെതിരെയുള്ള നടപടി മുഖ്യമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. ശിവശങ്കറിനെതിരെ നടപടി നീട്ടിക്കൊണ്ടുപോകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ഇടതുമുന്നണിയില്‍ ഉയരുന്ന പൊതുവിലയിരുത്തല്‍.
