മികച്ച ന്യായാധിപനെന്ന് പേരെടുത്ത ജസ്റ്റിസ് ദീപക് ഗുപ്ത സുപ്രീം കോടതിയുടെ പടിയിറങ്ങി. ചരിത്രത്തിൽ ആദ്യമായി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യാത്ര അയപ്പ് ചടങ്ങ് നടന്നത്. കൊവിഡിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു രീതിയിലേക്ക് യാത്രഅയപ്പ് മാറിയത്.
രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ ഇടപെട്ട ജഡ്ജിയാണ് ജസ്റ്റിസ് ദീപക് ഗുപ്ത. അതുപോലെ നിരവധി കേസുകളിൽ ഇദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കോടതി മുറിയിൽ എത്തിക്കഴിഞ്ഞാൽ ജഡ്ജിയ്ക്ക് മതവും വിശ്വാസവും ഒന്നുമില്ലെന്നും ഭരണഘടനയാണ് ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകമെന്നും യാത്ര അയപ്പ് ചടങ്ങിൽ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.
ഭരണഘടന മാത്രമാണ് അവസാന വാക്ക്. സാധാരണക്കാർക്ക് ഗുണകരമാകുന്ന ഇടപെടലുകൾ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ജഡ്ജിമാർ വിരമിച്ചതിന് ശേഷം സർക്കാർ വച്ച് നീട്ടുന്ന സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നതിനെതിരെയും അദ്ദേഹം നലപാടെടുത്തു.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ശക്തമായ നിലപാടാണ് ജസ്റ്റിസ് ദീപക് ഗുപ്ത സ്വീകരിച്ചത്. ഗൊഗോയിക്ക് പകരം താനായിരുന്നെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഒരു വാഗ്ദാനവും സ്വീകരിക്കുമായിരുന്നില്ലെന്നും ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ കേസിന് ശേഷം സുപ്രീംകോടതി മെച്ചപ്പെട്ടിട്ടില്ലെന്നും ദീപക് ഗുപ്ത പറഞ്ഞു.
