പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിടച്ചവരെ ഉടന്‍ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭ. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള നിരവധി പേരെയാണ് ഡല്‍ഹി പോലീസ് കള്ളക്കേസുകള്‍ ചുമത്തി മാസങ്ങളായി ജയിലില്‍ അടച്ചിരിക്കുന്നത്.
രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ സ്ത്രീകളടക്കമുള്ളവര്‍ ഇപ്പോഴും ജയിലിലാണ് ഈ സാഹചര്യത്തിലാണ് ശക്തമായ മുന്നറിയിപ്പുമായി യുഎന്‍ രംഗത്തെത്തിയിരിക്കുന്നത്.യു.എന്‍ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായതെന്ന് ഹൈകമ്മീഷണര്‍ വിശദീകരിച്ചു.
സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് സഹിക്കില്ലെന്ന കടുത്ത സന്ദേശം സമൂഹത്തിന് നല്‍കുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമീഷണര്‍ വിമര്‍ശിച്ചു. 11 പേരെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
മീരാന്‍ ഹൈദര്‍, ഗള്‍ഫിഷ ഫാത്തിമ, സഫൂറ സര്‍ഗാര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ, ദേവാംഗന കലിത, നതാഷ നര്‍വാള്‍, ഖാലിദ് സൈഫി, ഷിഫ ഉര്‍ റഹ്മാന്‍, ഡോ. കഫീല്‍ ഖാന്‍, ഷാര്‍ജീല്‍ ഇമാം, അഖില്‍ ഗോഗോയ് എന്നീ പേരുകളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്. ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടേണ്ടിവന്നു. ഇവര്‍ക്ക് രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് ജാമ്യം നിഷേധിച്ചതും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
പ്രക്ഷോഭകരോടുള്ള സര്‍ക്കാരിന്റെ വിവേചനപരമായ സമീപനത്തെയും യുഎന്‍ വിദഗ്ധര്‍ വിമര്‍ശിക്കുന്നു. സിഎഎ അനുകൂലികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ല. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കിയിട്ടും അന്വേഷണമുണ്ടായില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
