സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള കാര്യക്ഷമമായ ഒരു പദ്ധതിയും ബഡ്ജറ്റിൽ ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കുകയാണ് പുറത്തുവരുന്ന ജിഡിപി വളർച്ച നിരക്ക്. മൂന്നാം പാദത്തിലെ കണക്കുകളും പുറത്തുവരുമ്പോൾ ജിഡിപി വളർച്ച 4.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. പരിഷ്‌കരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 5.6 ശതമാനവും രണ്ടാംപാദമായ ജൂലായ് – സെപ്‌തംബറിൽ 5.1 ശതമാനവും വളർന്നിരുന്നു.
രാജ്യം വളര്‍ച്ചാ നിരക്കിൽ വർദ്ധനവ് ഉണ്ടാകാത്തതിന് കാരണം കേന്ദ്രസർക്കാരിൻ്റെ രാഷ്ട്രീയം കാരണമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ രംഗത്തെത്തി. സമ്പദ് വ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കാൾ ഇപ്പോഴത്തെ സര്‍ക്കാരിന് താല്‍പര്യം രാഷ്ട്രീയ നേട്ടമാണെന്ന് രഘുറാം രാജന്‍ പറഞ്ഞു.
‘ഇതൊരു ദുഃഖകരമായ കഥയാണ്. ഇക്കാലത്തെ രാഷ്ട്രീയമാണ് ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ തകര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ഞാന്‍ കരുതുന്നത്’, അദ്ദേഹം പറഞ്ഞതിങ്ങനെ. ബ്ലൂംബര്‍ഗ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ദൗര്‍ഭാഗ്യവശാല്‍, സര്‍ക്കാരിന്റെ ചില നീക്കങ്ങളാണ് മാന്ദ്യത്തിലേക്ക് രാജ്യത്തെ എത്തിച്ചത്. നോട്ട് നിരോധനവും ജി.എസ്.ടി നടപ്പിലാക്കിയതുമെല്ലാം മാന്ദ്യത്തിലേക്കുള്ള വഴികളായി’, അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക പരിഷ്ക്കരണങ്ങൾക്ക് മോദി സർക്കാർ തയ്യാറുകുന്നില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.
രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത സർക്കാറിന് മാന്ദ്യത്തിൽ നിന്നും കരകയറാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നത്. രാജ്യത്താകെ അലയടിക്കുന്ന സമരങ്ങളും ഇപ്പോൾ ഡൽഹിയിൽ അരങ്ങേറിയ കലാപവും അടക്കം സാമ്പത്തിക രംഗത്ത് കനത്ത ഇടിവ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
