ലോക്ക്ഡൗണിനായി കഴിഞ്ഞ 21 ദിവസം സ്വീകരിച്ചിരുന്ന മാർഗനിർദേശങ്ങൾ മേയ് 3 വരെ നീട്ടിക്കൊണ്ടു ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. കാര്‍ഷിക മേഖലയിലും തൊഴിലുറപ്പിലും മത്സ്യബന്ധന മേഖലയിലും ഇളവുകളുണ്ട്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവുകള്‍ നല്‍കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതിനൽകിയിട്ടുണ്ട്. പോസ്റ്റ് ഓഫീസുകൾക്ക് കൊറിയർ സർവീസുകൾ പ്രവർത്തിപ്പിക്കാം.സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നുണ്ട്.
വ്യവസായ ശാലകളും ആരാധനാലയങ്ങളും അടച്ചിടണം. അധിക ഇളവുകൾ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ഇളവുകളെ സംബന്ധിച്ച സംസ്ഥാന സർക്കാർ തീരുമാനം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.
മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്കാരിക, മത പരിപാടികളൊന്നും പാടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ക്വാറന്‍റൈൻ കാലാവധി പൂർത്തിയായ ആളുകൾ നിശ്ചിത പരിശോധനകൾക്ക് ശേഷം മാത്രമേ പുറത്തിറങ്ങാവൂ. അതും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചത്. അതല്ലെങ്കിൽ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും.
റേഷൻ കടകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് – എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഇവയിൽ പരമാവധിയും വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയിലാക്കാമെങ്കിൽ അതാണ് നല്ലത്. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം.
ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്പോണ്ടന്‍റ് സ്ഥാപനങ്ങൾ, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ടെലികമ്മ്യൂണിക്കേഷൻസ്, ഇന്‍റർനെറ്റ് സർവീസുകൾ, കേബിൾ സർവീസുകൾ, ഐടി സംബന്ധമായ അവശ്യസർവീസുകൾ എന്നിവയ്ക്ക് തുറക്കാം. പക്ഷേ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നു.
ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇ- കൊമേഴ്സ് വഴി എത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം ഗ്യാസ് റീട്ടെയ്ൽ സ്റ്റോറേജ് വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം തുറക്കാം. ഡാറ്റ, കോൾ സെന്‍ററുകൾ സർക്കാർ സേവനങ്ങൾക്ക് മാത്രം തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.കൃഷി സംബന്ധമായ സ്ഥാപനങ്ങളെല്ലാം തുറക്കാനുള്ള അനുമതിയും കേന്ദ്രം നൽകിയിട്ടുണ്ട്. ഹൈവേകളിൽ ട്രക്ക് റിപ്പയർ ചെയ്യുന്ന കടകൾ തുറക്കാമെന്ന് പറയുന്ന ഉത്തരവിൽ മത്സ്യകൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾളും തുറക്കാനുള്ള അനുമതി നൽകുന്നു.
തുടർച്ചയായി പ്രവർത്തിക്കേണ്ട അത്യാവശ്യമുള്ള നിർമാണ യൂണിറ്റുകൾക്കാണ് സംസ്ഥാനസർക്കാരിന്‍റെ പ്രത്യേക അനുമതി തേടി തുറക്കേണ്ടത്.തേയിലത്തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നുണ്ടെങ്കിലും 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ. അവശ്യ സർവീസുകളൊഴിച്ച് ഗതാഗത മേഖലയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
