സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യആസൂത്രക സ്വപ്‌ന സുരേഷിൻ്റെ വ്യക്തിത്വത്തിലും സ്വകാര്യജീവിതത്തിലും നിറയെ ദുരൂഹതകൾ. സ്വപ്‌ന പത്താം ക്ലാസ് പോലും പാസായിട്ടില്ലെന്നാണ് തൻ്റെ അറിവെന്ന് അമേരിക്കയിലുള്ള സഹോദരന്‍ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച് മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍ ഇന്ത്യാ സാറ്റ്സില്‍ എച്ച്ആര്‍ മാനേജരായി എത്തുന്നതോടെയാണു തലസ്ഥാനത്തെ ബന്ധങ്ങള്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷം അവിടെ തുടർന്നു. വ്യാജരേഖാ കേസില്‍പെട്ട് ജോലി പോകുമെന്നായപ്പോള്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് മാറുകയായിരുന്നു.
പിതാവിന്റെ ദുബായ് ബന്ധവും അറബി ഭാഷയിലെ കഴിവുമായിരുന്നു സ്വപ്നയെ കോൺസുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയാക്കിയത്. സാമ്പത്തിക തിരിമറിയുടെ പേരില്‍ പുറത്താക്കിയെന്ന യുഎഇ കോണ്‍സുലേറ്റിൻ്റെ വാദം ശരിയല്ലെന്നാണ് സൂചന. സ്വപ്‌ന സുരേഷ് മികച്ച ഉദ്യോഗസ്ഥയാണെന്ന് യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിട്ടുണ്ട്.
കോണ്‍സുലേറ്റില്‍ നിന്നുള്ള ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്‌ന ഐ.ടി വകുപ്പില്‍ ജോലി തരപ്പെടുത്തിയതെന്നാണ് സംശയം. വിഷന്‍ ടെക്കില്‍ ജാേലിക്ക് സമര്‍പ്പിച്ചത് ഈ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റ്
ജനറല്‍ ജമാല്‍ ഹുസൈല്‍ അല്‍ സാബി ആണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെട്ടുത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഡോ.ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബികോം ബിരുദം നേടിയതായും സര്‍ട്ടിഫിക്കറ്റ് ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തതിന്റെ പ്രവൃത്തിപരിചയവും നല്‍കിയിരിക്കുന്നു.
സാമ്പത്തിക പ്രശ്നത്തിൻ്റെ പേരിൽ അമേരിക്കയിലുള്ള സഹോദരൻ്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ആളുകൂടിയാണ് സ്വപ്ന സുരേഷ്. ഇവർക്കുള്ള ഉന്നത ബന്ധങ്ങൾ അറിയാവുന്നതിനാൽ ഭയന്നുപോയ സഹോദരൻ ബന്ധുക്കളുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്.
