ഇന്ത്യയിലെ മുസ്ലീകളുടെ ഞെട്ടിയ്ക്കുന്ന ജീവിതാവസ്ഥ വരച്ചുകാണിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തി ഒന്നര പതിറ്റാണ്ടുകഴിഞ്ഞിട്ടും രാജ്യത്തെ മുസ്ലീം വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയ്ക്ക് യാതൊരുമാറ്റവുമില്ലെന്ന് പുതിയ റിപോര്‍ട്ടുകള്‍. വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്ത് പട്ടികജാതി-പട്ടിക വര്‍ഗ സമുദായങ്ങളേക്കാള്‍ പിന്നിലാണ് മുസ്ലിംകളുടെ സ്ഥിതിയെന്ന് നാഷണല്‍ സ്റ്റാറ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടികാട്ടുന്നു.
റിപോര്‍ട്ട് പ്രകാരം മറ്റേതു മതവിഭാഗങ്ങളേക്കാളും പിറകിലാണ് സാക്ഷരതയില്‍ മുസ്ലിം സ്ത്രീകള്‍. പ്രാഥമിക സ്‌കൂള്‍ തലത്തില്‍ മുസ്ലിംകളുടെ സാന്നിദ്ധ്യം എസ്.സി, എസ്.ടി, മറ്റു ഒ.ബി.സികള്‍, സിഖ്, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളേക്കാള്‍ കുറവാണ്. ഔദ്യോഗിക വിദ്യാഭ്യാസ പദ്ധതികളിലെ മുസ്ലിം യുവാക്കളുടെ സാന്നിദ്ധ്യവും ഏറെക്കുറവാണ്. മറ്റെല്ലാ സമുദായങ്ങളേക്കാളും പിന്നില്‍.
പുരുഷ സാക്ഷരതാ സൂചികയില്‍ 81 ശതമാനമാണ് മുസ്ലിംകളെന്ന് നാഷണല്‍ സ്റ്റാറ്റിക്സ് ഓഫീസ് കണക്കുകള്‍ പറയുന്നു. എസ്.സി വിഭാഗത്തിലെ പുരുഷ സാക്ഷരത 80 ശതമാനവും എസ്.ടി വിഭാഗത്തില്‍ 77 ശതമാനവും. മുസ്ലിംകളിലെ സ്ത്രീ സാക്ഷരത 69 ശതമാനമാണ്. എസ്.സിയുടേത് 64 ഉം എസ്.ടിയുടേത് 61 ഉം ശതമാനം. എന്നാല്‍ മറ്റു മതവിഭാഗങ്ങളിലെ സ്ത്രീ സാക്ഷരത മുസ്ലിംകളുടേതിനേക്കാള്‍ ഏറെ ഉയര്‍ന്ന നിലയിലാണ്.
ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനങ്ങളില്‍ എന്റോള്‍ ചെയ്യാത്ത യുവാക്കള്‍ (335 വയസ്സ്) ഏറ്റവും കൂടുതല്‍ ഉള്ളത് മുസ്ലിം സമൂഹത്തിലാണ്. മുസ്ലിംകളിലെ 17 ശതമാനം പേരും ഈ പദ്ധതികളുടെ ഭാഗമായിട്ടില്ല. എസ്.സി വിഭാഗത്തില്‍ ഇത് 13.4 ഉം എസ്.ടിയില്‍ 14.7 ഉം ശതമാനമാണ്.മുസ്ലിംകളുടെ സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്.
