ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ സ്ഥാനമേറ്റത് മുതൽ പാർട്ടിക്കകത്ത് വലിയ അസ്വാരസ്യങ്ങളാണ് തുടർച്ചയായി ഉണ്ടാകുന്നത്. സുരേന്ദ്രന് സ്ഥാനം പ്രഖ്യാപിച്ചതുമുതൽ തുടങ്ങിയ കുഴപ്പങ്ങൾ കൂട്ടരാജിയിലേയ്ക്ക് എത്തുകയാണ്.
സുരേന്ദ്രൻ്റെ സ്ഥാനാരോഹണത്തിന് പിന്നാലെ പാർട്ടിയിലെ ജനറൽ സെക്രട്ടറിമാരായി ചുമതലയുള്ളവർ അത് ഏറ്റെടുക്കില്ലെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ ബിജെപിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരത്താണ് കാര്യങ്ങൾ കൈവിട്ട് പോയത്.
ഭാരവാഹി നിർണ്ണയവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാര്‍ രാജിവച്ചു. തിരുവന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയ നേതാവിനെ ഭാരാവാഹി നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഗ്രൂപ്പ് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരാവാഹി നിര്‍ണയമെന്നും മഹേഷ് കുമാര്‍ പറഞ്ഞു. പികെ കൃഷ്ണദാസ് പക്ഷത്തെ പാർട്ടിയിൽ തഴയുകയാണ്.
മഹേഷിനെക്കൂടാതെ 200ഓളം പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുമെന്നും മഹേഷ് പറഞ്ഞു. ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തിലേതടക്കം ഭാരവാഹി നിര്‍ണയം മാറ്റിവെച്ചതായിരുന്നു. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ പ്രസിഡന്റുമാരെ നിയമിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ വോട്ടെടുപ്പില്‍ വലിയശാല പ്രവീണാണ് ഒന്നാമത് എത്തിയത്. എന്നാല്‍ ഇയാളെ മാറ്റിനിര്‍ത്തി മൂന്നാം സ്ഥാനത്ത് എത്തിയ കൗണ്‍സിലര്‍ കൂടിയായ എസ്.കെ.പി.രമേശിനെയാണ് പ്രസിഡന്റാക്കിയത്.
ഇതോടെ മണ്ഡലത്തിലെ പി കെ കൃഷ്ണദാസ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. നേരത്തെ കാസര്‍കോട് ജില്ലാ പ്രസിഡന്റായി കെ ശ്രീകാന്തിനെ നാലാമതും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ രാജിവെച്ചിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പിസമാണെന്നും രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും കുണ്ടാര്‍ പറഞ്ഞിരുന്നു.
