സംസ്ഥാനത്ത് ജൂലായ് 20 വരെ 267 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ ബാധിതരായവരിൽ 62.55 ശതമാനം ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ രോഗികൾക്ക് ശുശ്രൂഷ നൽകിയിരുന്നവരാണ്.
41 ശതമാനം പേർ നേരിട്ട് ശുശ്രൂഷ നൽകിയവരും 22 ശതമാനം പേർ പരോക്ഷമായി ചികിത്സ നൽകിയവരും ആണ്. 23.2 ശതമാനം പേർ ഫീൽഡ് വർക്കിൽ ഏർപ്പെട്ടിരുന്നവർ ആണ്. 63 നഴ്സുമാര്‍ക്കും 47 ഡോക്ടർമാർക്കുമാണ് ഇതുവരെ കൊവിഡ് പിടിപെട്ടത്.
ഇന്ത്യയിലെ മൊത്തം സ്ഥിതിവിശേഷം വിലയിരുത്തുമ്പോൾ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കാൻ സർക്കാരിനായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനകം നൂറിൽപരം ഡോക്ടർമാർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടയുകയുണ്ടായി.
കേരളം ഒരുക്കിയ സുരക്ഷയും സൗകര്യങ്ങളും നൽകിയ പിന്തുണയും നമ്മുടെ ആരോഗ്യ പ്രവർത്തകരെ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് വീഴാതെ കാത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ രോഗങ്ങൾ കൂടിയ അവസരത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
