സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇന്ന് 722 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നതായി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആകെ രോഗികൾ 10275 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനനത്തുനിന്നും എത്തിയവരിൽ 62 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 481 പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഉറവിടമറിയാത്തവർ 34.
12 ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായി. 5 ബിഎസ്എഫ് ജവാന്മാർക്കും 3 ഐടിബിപി ജവാൻമാർക്കും രോഗബാധ സ്ഥിരീകരിച്ചു. രണ്ട് മരണവും ഇന്ന് ഉണ്ടായി. തൃശ്ശൂർ ജില്ലയിലെ അനീഷ് കണ്ണൂർ ജില്ലയിലെ സലീഹ് എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് 228 രോഗമുക്തി നേടി. ഇന്ന് പുതുതായി 10 ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ഉണ്ടായി. ആകെ 84 ക്ലസ്റ്ററുകൾ. ശ്രദ്ധയിൽപ്പെടാതെയും രോഗവ്യാപനം നടക്കാൻ സാധ്യതയുണ്ട്. അതിനാൽ രോഗികളില്ലാത്ത ഇടങ്ങളിലും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഏറ്റവും കൂടുതൽ രോഗികളുള്ളത് തിരുവനന്തപുരത്താണ് 339 പേർക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ 301 പേർക്ക് രോഗബാധയുണ്ടായി.
5 ആരോഗ്യ പ്രവർത്തകർക്കും തലസ്ഥാനത്ത് കോവിഡ് ബാധിച്ചു. ഉറവിടം വ്യക്തമാകാത്ത 16 പേരും തലസ്ഥാനത്തുണ്ട്. ഒരു ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്.
ഹൈപ്പർമാർക്കറ്റിലെ 61 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഇന്ന് 81 സാമ്പിളുകൾ പരിശോധിച്ചതിൽ 17 എണ്ണം പോസിറ്റീവ് ആയിട്ടുണ്ട്. ഗുരുതരമായ സ്ഥിതി വിശേഷമാണ് ഇവിടെയുള്ളത്
