ഷഹിന്‍ബാഗിലെ സമരവേദിയിലെത്തുന്നവര്‍ക്ക് 500 രൂപ ദിവസവേതനമെന്ന് ബിജെപിയുടെ വ്യാജ വാര്‍ത്ത പൊളിച്ചടക്കി ആള്‍ട് ന്യൂസും ന്യൂസ് ലോണ്‍ട്രിയും. സമരവേദിയിലെത്തുന്ന സ്ത്രീകള്‍ക്ക് 500 രൂപ നല്‍കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ ബിജെപി സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോയുടെ സത്യാവസ്ഥ തേടിയുള്ള ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവലാണ് വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തിയത്. ഇത് ബി.ജെ.പി അനുകൂലികള്‍ ഒരു മൊബൈല്‍ ഷോപ്പില്‍ വെച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമായത്.
ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ കുറിച്ച് ഒരു സംഘം ആളുകള്‍ സംസാരിക്കുന്നതും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പണം നല്‍കുന്നതായും പറയുന്ന വീഡിയോ ജനുവരി 15-നാണ് ബി.ജെപി. സോഷ്യല്‍ മീഡിയ തലവന്‍ അമിത് മാളവ്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസാണ് സമരം സ്പോണ്‍സര്‍ ചെയ്യുന്നതെന്നും ഒരാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആധികാരികത ഉറപ്പുവരുത്തിയിട്ടില്ലെന്ന മുന്‍കൂര്‍ പ്രസ്താവനയോടെ ടൈംസ് നൗ ഈ വീഡിയോയും വാര്‍ത്തയും സംപ്രേഷണം ചെയ്തു. മാളവ്യയുടെ വീഡിയോ ഇന്ത്യാ ടുഡേയിലും റിപ്പബ്ലിക് ടിവിയിലും ചര്‍ച്ചക്ക് വിഷയമായി. ഷഹീന്‍ബാഗിലേത് പെയ്ഡ് പ്രോട്ടസ്റ്റാണോ എന്നു ചോദിച്ച റിപ്പബ്ലിക് ടിവി പ്രോട്ടസ്റ്റ് ഓണ്‍ ഹയര്‍ എന്ന ഹാഷ്ടാഗും നിര്‍മിച്ചു.
ബി.ജെ.പിയുടെ രാജ്യസഭാഗം രാജീവ് ചന്ദ്രശേഖറുമായി ബന്ധമുള്ള മൈ നേഷന്‍ വെബ്പോര്‍ട്ടലും ആധികാരികത പരിശോധിക്കാത്ത ഈ വീഡിയോ മുന്‍നിര്‍ത്തി ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്കെതിരെ വാര്‍ത്ത നല്‍കി. ഹിന്ദുത്വ പ്രചാരണ വെബ്സൈറ്റായ ഓപ്ഇന്ത്യയും വീഡിയോടെ ആധികാരികതക്കു പകരം ഷഹീന്‍ബാഗ് സംഘാടകരുടെ ആധികാരികതയാണ് ചോദ്യം ചെയ്തത്.ഷിഫ്റ്റ് കണക്കാക്കി പ്രതിഷേധക്കാര്‍ക്ക് 500-700 രൂപ നല്‍കുന്നുവെന്ന വീഡിയോ ബി.ജെ.പി നേതാക്കളുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ആഘോഷമാക്കിയിരുന്നു.
വീഡിയോയിലെ ഓരോ ഫ്രെയിമും പരിശോധിച്ച് അതിലൊന്നില്‍ കണ്ട 9312484044 എന്ന മൊബൈല്‍ നമ്പര്‍ കണ്ടെത്തിയാണ് ചിത്രീകരിച്ച കുസ്മി ടെലിക്കോം സെന്ററിലെത്തിയതെന്ന് ആള്‍ട് ന്യൂസ് വെബ് സൈറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുഗ്ലക്കാബാദ് മെട്രോ സ്റ്റേഷനു സമീപം മിത്തല്‍ കോളനിയിലെ എഫ് ബ്ലോക്കിലാണ് ഈ ടെലിക്കോം സെന്റര്‍. അശ്വനി കുമാര്‍ എന്ന 38 കാരനും വയോധികനായ പിതാവും ചേര്‍ന്ന് നടത്തുന്നതാണ് ഈ ഷോപ്പ്.
വീഡിയോ തങ്ങളുടെ ഷോപ്പില്‍നിന്ന് ഷൂട്ട് ചെയ്തതല്ലെന്ന് ആവര്‍ത്തിച്ച കുമാറും അച്ഛനും നാലു ദിവസങ്ങള്‍ക്കുശേഷമാണ് ഇക്കാര്യം സമ്മതിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ നിരന്തര സംഭാഷണത്തിനുശേഷമാണ് തന്റെ കടയില്‍വെച്ചാണ് ഷൂട്ട് ചെയ്തതെങ്കിലും തനിക്ക് പങ്കില്ലെന്നും വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വസ്യതയില്ലെന്നും ബി.ജെ.പി പ്രവര്‍ത്തകനായ അശ്വനി കുമാര്‍ വ്യക്തമാക്കിയത്.
വീഡിയോ അടിസ്ഥാനമാക്കി വാര്‍ത്ത നല്‍കുകയും ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്ത ചാനലുകള്‍ പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു അന്വേഷണം വേണ്ടിവരില്ലായിരുന്നുവെന്ന് ആള്‍ട് ന്യൂസ്-ന്യൂസ് ലോണ്‍ട്രി സംഘം പറഞ്ഞു.
ഷഹീന്‍ബാഗ് സമരവേദിയിലെ സ്ത്രീകളെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈനില്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചത്. മോര്‍ഫ് ചെയ്ത ഒരു ചിത്രവു പഴയ വീഡിയോയും ഇതിനായി ഉപയോഗിച്ചു. വീഡിയോക്ക് പിന്നിലെ രഹസ്യം അറിയിച്ചെങ്കിലും ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ മേധാവി അമിത് മാളവ്യ ഇതുവരെ പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
