നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ ഒരു നിര്‍മ്മാതാവും സംശയത്തില്‍. നിര്‍മ്മാതാവ് ജൂണ്‍ 20 ന് വീട്ടിലെത്തി തന്നെ കണ്ടുവെന്ന് ഷംന മൊഴി നല്‍കി. ഇയാൾക്ക് തട്ടിപ്പുമായി ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
വിവാഹത്തട്ടിപ്പ് സംഘം വീട്ടിൽ വന്ന് പോയതിന് ശേഷമാണ് നിര്‍മ്മാതാവ് ഷംനയുടെ വീട്ടിൽ എത്തിയത്. ഷംന ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഇവിടെ എത്തിയതെന്നാണ് നിര്‍മ്മാതാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ, ഷംന ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ബ്ലാക്ക് മെയിലിംഗ് കേസിൽ നിര്‍മ്മാതാവിന്റെ പങ്കിനെക്കുറിച്ച് ഷംനയ്ക്ക് സംശയം തോന്നിയത്.
നിര്‍മ്മാതാവിന്റെ പേര് ഷംന പൊലീസിനോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, നിര്‍മ്മാതാവിന്റെ പേര് പൊലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ, നടിമാരുടേതടക്കം ഫോണ്‍ നമ്പര്‍ ആര്‍ക്കും കൈമാറരുതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ യൂണിയനോട് ഫെഫ്ക ആവശ്യപ്പെട്ടു. താരസംഘടനയായ അമ്മയുടെ അഭ്യര്‍ഥനപ്രകാരമാണ് ഫെഫ്കയുടെ നടപടി. വ്യാജവാഗ്ദാനങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ഫെഫ്ക മുന്നറിയിപ്പ് നല്കി.
