കപ്പിനും ചുണ്ടിനുമിടയിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ പേരിൽ ബിജെപിയോട് തെറ്റിപ്പിരിഞ്ഞ ശിവസേന കോൺഗ്രസ് എൻസിപി മുന്നണിയെ കൂടെക്കൂട്ടി സർക്കാർ രൂപീകരിക്കുകയായിരുന്നു.
ശിവസേന ഭരണം അല്ലലില്ലാതെ മന്നേറുമ്പോഴാണ് കോവിഡ് മഹാമാരി സംസ്ഥാനത്ത് പടർന്ന് പിടിച്ചത്. നിയന്ത്രണ വിധേയമല്ലാതായ വൈറസ് ബാധയെ മുതലെടുത്ത് ശിവസേനയെ ആക്രമിക്കുകയാണ് ബിജെപി നേതൃത്വം.
എന്നാൽ ബിജെപിക്ക് സ്വന്തമായ ഉയർത്തിക്കാട്ടാൻ വ്യക്തമായ ഒരു മാതൃക രാജ്യത്തില്ല എന്നതാണ് സത്യം. അതിനാൽത്തന്നെ കേരളത്തെ ഉയർത്തിക്കാട്ടിയാണ് ഉദ്ദവ് താക്കറെയുടെ ഭരണത്തെ ബിജെപി വിമർശിക്കുന്നത്. വെള്ളിയാഴ്ച സംസ്ഥാനത്ത് പ്രതിഷേധത്തിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
‘മാര്‍ച്ച് ഒമ്പതിനാണ് മഹരാഷ്ട്രയില്‍ ആദ്യ കൊറോണവൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കാലയളവില്‍ കേരളത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയതു. 70 ദിവസം പിന്നിട്ടിട്ടും കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല. മരണമാണെങ്കില്‍ പത്തില്‍ താഴെയും. എന്നാല്‍ മഹാരാഷ്ട്രയില്‍ മരണം 1300 കടന്നു.’ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
താക്കറയുടെ ഭരണ പരാജയം ചൂണ്ടിക്കാണിക്കാൻ കേരളത്തെ ഉയർത്തിപ്പറയേണ്ടിവന്നത് ബിജെപിയുടെ ഗതികേടാണെന്നും ഗുജറാത്തിലെ സ്ഥിതി പരിശോധിക്കാനുമാണ് വിമർശകർ സോഷ്യൽ മീഡിയയിൽ ബിജെപിയോട് പറയുന്നത്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് വിമർശകർ സൂചിപ്പിക്കുന്നു.
