വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നു? തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.വി പാറ്റ് സ്ലിപ്പുകള്‍ തിരക്ക് പിടിച്ച് നശിപ്പിച്ചു

രാജ്യം മുഴുവന്‍ ആശങ്കപ്പെട്ടതുപോലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നുവോ? ഈ സംശയം ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ ചില മണ്ഡലങ്ങളില്‍ വോട്ടിങ് കണക്കുകളില്‍ വന്ന വന്‍ പാളിച്ചകള്‍ തെളിവു സഹിതമിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഏറ്റവുമൊടുവില്‍ വി വി പാറ്റ് സ്ലിപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരക്കുപിടിച്ച് നശിപ്പിച്ചതാണ് പുതിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.

ഒരു വര്‍ഷം സൂക്ഷിക്കേണ്ട സ്ലിപ്പുകളാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു മാസമാകുമ്പോള്‍ കമ്മിഷന്‍ നശിപ്പിച്ചത്. വോട്ടിങ് മെഷീനില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് കമ്മിഷന്റെ ദുരൂഹ നടപടി. ദ ക്വിന്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തു കൊണ്ടുവന്നത്. ‘വി.വി പാറ്റ് സ്ലിപ്പുകള്‍ ഒഴിവാക്കി’ എന്നാണ് ക്വിന്റിന്റെ ചോദ്യത്തിന് ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മിഷനിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്.

1961ലെ കണ്ടക്ട് ഓഫ് ഇലക്ഷന്‍ റൂള്‍സിലെ 94 ബി ചട്ട പ്രകാരം ഏതു തെരഞ്ഞെടുപ്പിലും ഉപയോഗിക്കപ്പെട്ട അല്ലെങ്കില്‍ പ്രിന്റ് ചെയ്യപ്പെട്ട വിവിപാറ്റ് സ്ലിപുകള്‍ ഒരു വര്‍ഷത്തേക്ക് സൂക്ഷിക്കുകയും അതിനു ശേഷം നശിപ്പിച്ചു കളയുകയും ചെയ്യണം’ എന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഈ ചട്ടം മറികടന്നാണ് കമ്മിഷന്റെ നടപടി.

നാലു മാസത്തിന് അകം എന്തിനാണ് കമ്മിഷന്‍ സ്ലിപ്പുകള്‍ നശിപ്പിച്ചത് എന്നാണ് പ്രധാനചോദ്യം. വോട്ടു ചെയ്തതിന്റെ നിര്‍ണായക തെളിവായ സ്ലിപ്പുകള്‍ ഒരു വര്‍ഷം സൂക്ഷിക്കണമെന്ന ചട്ടം ഉണ്ടായിട്ടും എന്തു കൊണ്ട് നശിപ്പിച്ചു എന്നതാണ് മറ്റൊരു ചോദ്യം.

ഏതു സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്തത് എന്ന് വോട്ടര്‍ക്ക് കണ്ട് ഉറപ്പിക്കാനുള്ള രസീതാണ് വിവിപാറ്റ് സ്ലിപ്. വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു രേഖപ്പെടുത്തി സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് ഇത് പുറത്തേക്കു വരിക. കണ്ട ശേഷം മെഷീനിലേക്ക് തന്നെ സ്ലിപ്പ് വീഴുകയും ചെയ്യും. നേരത്തെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വിവി പാറ്റ് സ്ലിപ്പുകള്‍ ഉണ്ടായിരുന്നില്ല. ആര്‍ക്കാണ് വോട്ടു ചെയ്തത് എന്ന് അറിയാന്‍ വഴിയില്ലാത്ത സാഹചര്യത്തിലാണ് കമ്മിഷന്‍ സ്ലിപ്പുകള്‍ കൊണ്ടു വന്ന് വോട്ടെടുപ്പ് സുതാര്യമാക്കിയത്.

കേസ് സുപ്രിംകോടതിക്ക് മുമ്പാകെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിക്ക് മുമ്പില്‍ വിവിധ സന്നദ്ധ സംഘടനകള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജികള്‍ നിലവിലുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികളില്‍ ഫെബ്രുവരിയിലാണ് വാദം കേള്‍ക്കുന്നത്. 347 നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാരുടേയും എണ്ണിയ വോട്ടും തമ്മിലുള്ള പൊരുത്തക്കേടുകള്‍ അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ആകെയുള്ള 542 ലോക്‌സഭ മണ്ഡലങ്ങളില്‍ 347 ലോക്‌സഭ മണ്ഡലങ്ങളിലെ ആകെ വോട്ടര്‍മാരുടെ എണ്ണവും വോട്ടും തമ്മില്‍ ചേരുന്നില്ലെന്ന് പഠനം പറയുന്നു. ഭൂരിപക്ഷത്തേക്കാള്‍ വലുതാണ് ചിലയിടങ്ങളിലെ വോട്ട് വ്യത്യാസം. ഒരു ലക്ഷം വോട്ടുകളുടെ വ്യത്യാസം വരെയുണ്ട് ചില മണ്ഡലങ്ങളില്‍.195 മണ്ഡലങ്ങളില്‍ മാത്രമാണ് കണക്കുകള്‍ ചേരുന്നത്. 347 മണ്ഡലങ്ങളില്‍ ഒരു വോട്ട് മുതല്‍ 1,01,323 വോട്ടിന്റെ വരെ വ്യത്യാസമുണ്ട്.

ഭാവിയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിവരങ്ങളുടെ പൊരുത്തക്കേടുകള്‍ അന്വേഷിക്കുന്നതിനായി ശക്തമായ നടപടിക്രമങ്ങള്‍ രൂപീകരിക്കാന്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) കോമണ്‍ കോസും സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Vinkmag ad

Read Previous

സംഘപരിവാരത്തെ വിറപ്പിച്ച ഷാഹിന്‍ബാഗ് രാജ്യംമുഴുവനും പടരുന്നു; 5000 ഷാഹിന്‍ബാഗ് സമര കേന്ദ്രങ്ങള്‍ തുറക്കാന്‍ ചന്ദ്രശേഖര്‍ ആസാദും

Read Next

പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നവര്‍ രാജ്യദ്രോഹികള്‍; ചന്ദ്രശേഖര്‍ ആസാദ്

Leave a Reply

Most Popular