കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ അടച്ചിടലിനെതിരെ രാഹുൽ ഗാന്ധി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഒരു തയ്യാറെടുപ്പും നടത്തിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.
കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തിലാണ് രാഹുലിൻ്റെ വിമർശനം. കൊറോണ വൈറസിനോട് പടപൊരുതാൻ രാജ്യം പ്രത്യേക തന്ത്രം ആവിഷ്ക്കരിക്കണമെന്നും രാഹുൽ പറഞ്ഞു.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആയിരുന്നു യോഗം. ഇത്രയും കുടിയേറ്റ തൊഴിലാളികളുള്ള ഒരു രാജ്യവും അവര്‍ക്കുള്ള താമസവും ഭക്ഷണവും ഉറപ്പാക്കാതെ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിക്കില്ലെന്നും രാഹുൽ പറഞ്ഞു.
ദീര്‍ഘകാലത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍ ആദ്യമായിട്ടാണ് രാഹുല്‍ പങ്കെടുക്കുന്നത്.
