തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നടത്തിപ്പിന് നൽകുന്നതിനെ ന്യായീകരിച്ച് രംഗത്തെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വെട്ടിലായി. നേരത്തെ വിമാനത്താവളത്തിൻ്റെ സ്വകാര്യവത്ക്കരണത്തിനെതിരെ നിവേദനം നൽകിയ വ്യക്തിയാണ് മുരളീധരൻ.
കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തി നിവേദനം നൽകുന്ന ഫോട്ടോ മുരളീധരൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ആളുകൾ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നത്. പത്രപ്രവർത്തകർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ തൻ്റെ പഴയ നിലപാടാണോ ഇപ്പോഴത്തെ പ്രശ്നം ഇപ്പോഴത്തെ പ്രശ്നം സംസ്ഥാന സർക്കാരിൻ്റെ എതിർപ്പല്ലേ എന്ന തലതിരിഞ്ഞ മറുപടിയാണ് മുരളീധരൻ നൽകിയത്.
നേരത്തെയുള്ള തൻ്റെ നിലപാടിൽ നിന്നും തലയൂരാൻ വിമാനത്താവളം സ്വകാര്യവത്ക്കരിച്ചതിൽ സര്‍ക്കാരിനും പങ്കുണ്ടെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് അപഹാസ്യമാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
