വിജയ് മല്യ കേസ് പുതിയ വഴിത്തിരിവിലേക്ക് .കേസുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ സുപ്രീം കോടതി ഫയലുകളിൽ നിന്ന് കാണാതായിരിക്കുകയാണ് .ഇതേ തുടർന്ന് ജസ്റ്റിസുമാരായ യു. ലളിത്തും അശോക് ഭൂഷനും കേസിന്മേലുള്ള വാദം കേൾക്കുന്നത് ഓഗസ്റ്റ് 20 ലേക്ക് മാറ്റിയിട്ടുണ്ട് .
ബാങ്കുകൾക്ക് 9,000 കോടി രൂപ കുടിശ്ശിക ഇനത്തിൽ നൽകാതിരുന്നതിനുള്ള അവഹേളനക്കേസിലാണ് മല്യയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് .2017 ജൂലൈ 14 ലെ വിധിന്യായത്തിനെതിരെ മല്യ സമർപ്പിച്ച ഹർജിയിൽ കോടതി വാദം കേൾക്കുകയായിരുന്നു. കോടതിയിൽ നിന്ന് രേഖകൾ കാണാതെ പോയ സംഭവത്തിൽ ബഞ്ച് മറുപടി തേടിയിട്ടുണ്ട് .മാത്രമല്ല കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് പുതിയ പകർപ്പുകൾ ഫയൽ ചെയ്യുന്നതിന് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട് .
എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം മല്യയ്‌ക്കെതിരായ അവഹേളന ഹർജി 2017 ൽ ആണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത് . മല്യ ഡെയ്‌ജിയോയിൽ നിന്ന് 40 മില്യൺ ഡോളർ കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി ബാങ്കുകൾ അവകാശപ്പെട്ടു, കടം തീർക്കാൻ ഈ പണം ഉപയോഗിച്ചില്ല. ജുഡീഷ്യൽ ഉത്തരവുകളുടെ ലംഘനമായാണ് ബാങ്കുകൾ ഇതിനെ കണക്കാക്കിയത് .
