രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായ തോതില്‍ വര്‍ദ്ധിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 6387 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. രാജ്യത്ത് 1,51,767 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.
കഴിഞ്ഞ ഒരു ദിവസം കോവിഡ് ബാധിച്ച് 170 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4337 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനത്തോത് അതീവഗുരുതരമായിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 54758 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ 17782 പേര്‍ക്കും ഗുജറാത്തില്‍ 14821 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ വരുത്തിയിരിക്കുന്ന ഇളവുകൾ പലതും ആശങ്ക ജനിപ്പിക്കുന്നതാണ്. പ്രധാനമായും ആഭ്യന്തര വിമാന സർവ്വീസുകളിലെത്തുന്നവരെ ക്വാറൻ്റൈൻ ചെയ്യേണ്ടതില്ലെന്ന തീരുമാനം സംസ്ഥാനങ്ങൾക്ക് കുരുക്കായിരിക്കുകയാണ്.
ഇതിനിടെ, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇപ്പോൾ ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായിലെത്തുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. രണ്ടാമതും രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ അടുത്ത ഉയർന്ന അവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.
നിലവില്‍ കോവിഡ് മഹാമാരിയുടെ ആദ്യ തരംഗമാണ് ലോകത്ത് അനുഭവപ്പെടുന്നത്. ഇപ്പോഴും രോഗവ്യാപനം മുന്നോട്ടു തന്നെയാണ്. ഏതു സമയത്തും രോഗബാധയില്‍ വലിയ ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്. ഇക്കാര്യം എല്ലാ രാജ്യങ്ങളും കരുതയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു.
