ലോക്ക്ഡൗണിനിടെ രാജ്യത്ത് പല സ്ഥലങ്ങളിലും ആധിപത്യമുള്ള വ്യക്തികളും സംഘടനകളും നിയന്ത്രണങ്ങൾ ലംഘിക്കുന്നതിൻ്റെ വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ തെലങ്കാനയിൽ ആർഎസ്എസ് നിയന്ത്രണം ലംഘിക്കുക മാത്രമല്ല പോലീസിൻ്റെ ജോലി കൂടി ചെയ്യുന്നുണ്ട്.
തെലങ്കാന ചെക്ക് പോസ്റ്റുകളില്‍ കുറുവടിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകർ പരിശോധന നടത്തുന്നതിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആർഎസ്എസ് ഗ്രൂപ്പുകൾ തന്നെയാണ് സംഘടനയുടെ ബലം അറിയിക്കുന്നതിനായി ഇവ പ്രചരിപ്പിക്കുന്നത്.
പരിശോധനയ്ക്കായി പൊലീസിനെ സഹായിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പരിശോധിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് തെലങ്കാന പൊലീസിന്റെ വിശദീകരണം.
ആര്‍എസ്എസിന്റെ യൂണിഫോമും കുറുവടിയുമായി പ്രവര്‍ത്തകര്‍ ഹൈദരാബാദ് ദേശീയപാതയില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതായാണ് ഫോട്ടോ. യദാദ്രി ഭുവനഗിരി ജില്ലാ ചെക്ക് പോസ്റ്റില്‍ ദിവസവും 12 മണിക്കൂര്‍ ഇത്തരത്തില്‍ ആര്‍എസ്എസ് പരിശോധനയുണ്ടെന്നാണ് കുറിപ്പ്.
ഫോട്ടോകളും ട്വീറ്റുകളും പോസ്‌ററ് ചെയ്ത് തുടങ്ങിയതോടെ വിമര്‍ശനം ഉയര്‍ന്നു. പൊലീസിന്റെ ജോലി പുറത്തുള്ളവരെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നും ആര്‍ എസ് എസിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നുമാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചതായി രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു.
നിയമവിരുദ്ധ നടപടിക്ക് പൊലീസ് തന്നെയാണ് അനുമതി നൽകിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാർത്ത ആയതിനാൽ മാത്രമാണ് ആർഎസ്എസിനെ മാറ്റിനിർത്തിയതെന്നും സമീപവാസികൾ പറയുന്നു. ഇവർക്കെതിരെ നിയമ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
