ലോകത്ത് കോവിഡ് വ്യാപനം ഭീതിപ്പെടുത്തുന്നവിധം വർദ്ധിക്കുകയാണ്. ആകെ രോഗികളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. അധികം ബാധിക്കാതിരുന്ന ആഫ്രിക്കയിലും രോഗം പിടിമുറുക്കുകയാണ്.
നിലവിൽ 1,11,90,678 രോഗബാധിതരാണുള്ളത്. 5,29113 പേർ രോഗം ബാധിച്ച് മരിച്ചു. 62,97,610 പേർ രോഗമുക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലുണ്ട്. അമേരിക്കയിലാണ് കോവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. 28,90,588 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്.
1,32,101 പേർ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. അലബാമ, നോർത്ത് കരോലിന, സൗത്ത് കരോലിന, ടെന്നിസീ, അലാസ്ക എന്നിവിടങ്ങളിൽ രോഗബാധ ക്രമാതീതമായി ഉയരുകയാണ്.
പട്ടികയിൽ രണ്ടം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിലും സ്ഥിതിയിൽ മാറ്റമില്ല. ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 42,223 പുതിയ കേസുകളാണ് റിപോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,39,081 ആയി. മരണം 1290 എണ്ണം വർധിച്ച് 63,174 ആയി.
ബ്രസീലിയൻ നഗരങ്ങളിൽ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബാറുകൾ, റസ്റ്ററൻറുകൾ, ജിമ്മുകൾ എന്നിവ തുറന്നതിനാൽ രോഗബാധ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 6,49,889 കോവിഡ് ബാധിതരുമായി ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്താണ്.
