ലോകജനതയ്ക്ക് ആശ്വാസമായി ആ വാർത്ത എത്തി. കോവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യ. ലോകത്തെ ആദ്യ കോവിഡ് 19 വാക്‌സിന് റഷ്യൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായി പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചു.
രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുടിന്‍ പ്രഖ്യാപിച്ചു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്.
കൊറോണ വൈറസില്‍നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്ന് തങ്ങളുടെ വാക്‌സിന്‍ പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പുടിന്‍ നന്ദി അറിയിച്ചു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്‌സിന്‍ വിധേയമായിട്ടുണ്ട്. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ ലഭിച്ചു. അവള്‍ സുഖമായിരിക്കുന്നു.’ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. വാക്‌സിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു.
ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
