ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിൻ്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒന്‍പത് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലാലു പ്രസാദിനെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ലാലുവിനെ പാര്‍പ്പിച്ചിട്ടുള്ള കെട്ടിടത്തില്‍ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സുരക്ഷാഭടന്മാര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയ കാര്യം റാഞ്ചി ജില്ലാ കളക്ടറെ അറിയിച്ചതായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സൂപ്രണ്ട് വിവേക് കശ്യപ് പറഞ്ഞു.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് റാഞ്ചി ജയിലിലായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് അടുത്തിടെ ലാലുവിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. സുരക്ഷാജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ലാലുവിനെ, ഇപ്പോള്‍ ആശുപത്രി വളപ്പിലുള്ള കെല്ലി ഡയറക്ടേഴ്‌സ് ബംഗ്ലാവിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഘപരിവാറിൻ്റെ ശക്തനായ എതിരാളിയായിട്ടാണ് ലാലു പ്രസാദ് യാദവ് അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ ബിജെപി സഖ്യം കടുത്ത വെല്ലുവിളിയാണ് ലാലുവിൽ നിന്നും നേരിടുന്നത്. കോൺഗ്രസുമായി ചേർന്ന് ആർജെഡി മഹാസഖ്യവും രൂപീകരിച്ചിട്ടുണ്ട്.
