ലഡാക്ക് മേഖല ചൈനീസ് സംഘത്തിൻ്റെ കയ്യിലായെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെ നിർണ്ണായക നീക്കം നടത്താൻ തയ്യാറായി ഇന്ത്യൻ സൈന്യം. ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യൻ വ്യോമസേന നീക്കം തുടങ്ങിയത്.
കൂടുതല്‍ സൈനികരെയും ആയുദ്ധങ്ങളും പെട്ടെന്ന് വിന്യസിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ അസമില്‍ എത്തിച്ചിരിക്കുകയാണ് വ്യോമസേന. അസമിലെ മോഹന്‍ബാരി വ്യോമതാവളത്തിലേക്കാണ് ചിനൂക് ഹെലികോപ്റ്റര്‍ കൊണ്ടുവന്നിരിക്കുന്നത്.
ലഡാക്ക് മേഖലയിൽ മാത്രം 10000ത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയും മേഖലയില്‍ നിലയുറപ്പിച്ചത് സംഘര്‍ഷ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കരസേനാ മേധാവി എം.എം.നരവണെ കഴിഞ്ഞദിവസം സംഘർഷമേഖല സന്ദർശിച്ചിരുന്നു.
പിന്നാലെയാണ് ചിനൂക്ക് തയ്യാറെടുക്കുന്നത്. ഇന്ത്യയും- ചൈനയും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാനിടയുള്ള അതിര്‍ത്തി മേഖലകളിലേക്ക് ചിനൂക്കിനു പറന്നെത്താന്‍ സാധിക്കും. ഇന്ത്യ അമേരിക്കയില്‍നിന്ന് വാങ്ങിയ രണ്ട് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്.
ലഡാക്കിലെ സംഭവവികാസങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. സംഭവം രാജ്യത്തിന്‍റെ ഗൗരവകരമായ ആശങ്കയാണെന്ന് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന വക്താവ് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലെ വ്യത്യസ്ത വീക്ഷണത്തിലെ സംഘര്‍ഷ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
