രാജ്യത്ത് വീണ്ടും കോവിഡ് മരണം. ഇതോടെ രാജ്യത്ത് കോവിഡ് മരണം നാലായി. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. ജര്‍മനിയില്‍ നിന്ന് ഇറ്റലി വഴി മാര്‍ച്ച് ഏഴിനാണ് ഇയാള്‍ എത്തിയത്. അന്നുതന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.
രോഗ വ്യാപനം തടയാൻ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 10 വയസിന് താഴെ പ്രായമുള്ളവരും 65 വയസിന് മുകളിൽ പ്രായമുള്ളവരും വീടിന് പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശം. മെഡിക്കൽ പ്രൊഫഷണൽസും സർക്കാർ ജീവനക്കാരും ഒഴികെയുള്ള മുതിർന്ന പൗരൻമാർക്കാണ് ഉപദേശം.
കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സർവ്വീസ് നടത്തുന്ന വിമാനങ്ങൾ ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കില്ല. മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഓഫീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാർ ആഴ്ചയിൽ ഇടവിട്ട് ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. ഇവരുടെ ജോലിയുടെ സമയക്രമം മാറ്റാനും തീരുമാനമായി.
ഇന്ന് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ സമൂഹ വ്യാപനം കണ്ടെത്താനായില്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു.
