രാജ്യത്ത് കോവിഡ് വ്യാപനം ഭയപ്പെടുത്തുന്ന നിലയിൽ വർദ്ധിക്കുകയാണ്. 24 മണിക്കൂറിനിടെ 27,114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ റെക്കോർഡാണ് കഴിഞ്ഞ ദിവസത്തേത്. ഇതോടെ ആകെ രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. 519 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ മരണം 2,2123 ആയി. 8,20,916 രോഗികളിൽ 2,83,407 പേരാണ് ചികിത്സയിലുള്ളത്. 5,15,386 പേർ രോഗമുക്തി നേടി. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ.
സൂപ്പർ സ്പ്രെഡ് ഉണ്ടായ കേരളത്തിലെ പൂന്തുറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഉത്തർപ്രദേശിലും പൂനെയിലും വീണ്ടും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 9,667 പേർ മരിച്ച മഹാരാഷ്ട്രയാണ് കോവിഡ് ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ച സംസ്ഥാനം. ഇവിടെ 2,30,599 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 1,26,581 പേർക്കും ഡൽഹിയിൽ 1,07,051 പേർക്കും ഇതുവരെ തരാഗം സ്ഥിരീകരിച്ചു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 കോടി കവിഞ്ഞു. 5,56,383 പേരാണ് ഇതുവരെ മരിച്ചത്. കോവിഡ് വാക്സിൻ കണ്ടെത്താനുള്ള പരിശ്രമങ്ങൾ ഇതുവരെ വിജയം കാണാത്തത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്.
