വികസനത്തിൻ്റെ കാര്യം വരുമ്പോൾ രാജ്യത്തെ ബിജെപിക്കാർ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നതാണ് മോദി ഭരിച്ചിരുന്ന ഗുജറാത്തിലെ വികസനം. ഗുജറാത്ത് മോഡൽ എന്ന നിലയിൽ തെരഞ്ഞെടുപ്പുകളിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
എന്നാൽ കോവിഡ് മഹാമാരി ഗുജറാത്തിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നിരിക്കുകാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന മരണനിരക്കാണ് ഗുജറാത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരിക്കുകയാണ്.
ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് സംസ്ഥാനത്തെ ഉയര്‍ന്ന മരണനിരക്ക് സംബന്ധിച്ച ബി.ബി.സി ന്യൂസ് പങ്കുവെച്ച് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി, ജാര്‍ഖണ്ഡ്, ചത്തീസ്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് പങ്കുവെച്ചാണ് ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
ഗുജറാത്തിലാണ് ഉയര്‍ന്ന കോവിഡ് മരണനിരക്ക്. 6.25 ശതമാനമാണ് ഗുജറാത്തിലെ കോവിഡ് മരണനിരക്ക്. മഹരാഷ്ട്ര(3.73%) രാജസ്ഥാന്‍(2.32%) പഞ്ചാബ്(2.17%) പുതുച്ചേരി(1.98%) ജാര്‍ഖണ്ഡ്(0.5%)ഛത്തീസ്ഖണ്ഡ്(0.35%) എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലുള്ളത്.
രാജ്യത്തെ ഉയര്‍ന്ന കോവിഡ് കേസുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ 24,000 ആണ് കോവിഡ് കേസുകള്‍. 1505 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച മാത്രം 514 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
