യു.എന്‍.എയിലെ കോടികളുടെ തട്ടിപ്പ്; ജാസ്മിന്‍ ഷാ അടക്കം നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നഴ്‌സിങ് അസോസിയേഷനില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കം നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്.

ഒന്നാം പ്രതി ജാസ്മിന്‍ ഷാ, രണ്ടാം പ്രതി ഷോബി ജോസഫ്, മൂന്നാം പ്രതി നിധിന്‍ മോഹന്‍, നാലാം പ്രതി പി.ഡി.ജിത്തു എന്നിവരാണ് പ്രതികള്‍. ഷോബി ജോസഫ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയംഗവും ജിത്തുവിന്റെ ഓഫീസ് സ്റ്റാഫും നിധിന്‍ മോഹന്‍ ജാസ്മിന്‍ ഷായുടെ ഡ്രൈവറുമാണ്.

അസോസിയേഷന്‍ ഫണ്ടില്‍ നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. യു.എന്‍.എ മുന്‍ സംസ്ഥാന പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയ പണം ജാസ്മിന്‍ ഷായുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പണം ഉപയോഗിച്ച് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ ഫ്ളാറ്റും കാറും വാങ്ങിയതായും ബിനാമി പേരില്‍ തിരുവല്ലയില്‍ ആശുപത്രി വാങ്ങാന്‍ കരാറുണ്ടാക്കിയതായും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

ജാസ്മിന്‍ ഷായുടെ ഭാര്യയും ഈ കേസില്‍ പ്രതിയാണ്. ഇവരുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകളുണ്ട്. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപ അക്കൗണ്ടില്‍ എത്തിയെന്നും എന്നാല്‍ എട്ട് ലക്ഷത്തോളം രൂപയാണ് ബാക്കിയുള്ളതെന്നുമായിരുന്നു പരാതിയിലെ ആരോപണം.

കേസ് റദ്ദാക്കണമെന്ന ജാസ്മിന്‍ ഷായുടെ ആവശ്യം തള്ളിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടത്. പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജാസ്മിന്‍ഷായും ഭാര്യയും വിദേശത്ത് ഒളിവിലാണെന്നാണ് വിവരം.

Vinkmag ad

Read Previous

കൊവിഡ് പ്രതിരോധത്തിന്റെ ആനച്ചാല്‍ മാതൃക; കേരളം കാണണം ഈ ഓട്ടോ തൊഴിലാളികളുടെ ബ്രേക്ക് ദ ചെയ്ന്‍ പദ്ധതി

Read Next

പള്ളിയിലേയ്ക്ക് പോയ നാല്‍പ്പത്തെട്ടുകാരനെ മകനുമുന്നില്‍ വച്ച് വെടിവെച്ചുകൊന്ന ആര്‍എസ്എസുകാര്‍ക്കെതിരെ കുറ്റപത്രം

Leave a Reply

Most Popular