യുഎഇ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കാണാനില്ലെന്ന് പരാതി. ജയഘോഷിന്റെ കുടുംബമാണ് പരാതി നൽകിയതി. ഇയാളുടെ ബന്ധുക്കളുടെ പരാതിയിൽ തുമ്പ പൊലീസ് കേസെടുത്തു. എന്നാൽ ജയഘോഷ് എൻഐഎ കസ്റ്റഡിയിലാണെന്ന സൂചനയും പുറത്തുവരുന്നു.
എ.ആര്‍ ക്യാംപിലെ പൊലീസുകാരനായ ജയഘോഷിനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്നാണ് ഭാര്യ തുമ്പ പൊലീസില്‍ പരാതി നല്‍കിയത്. നയതന്ത്രപാര്‍സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു.
സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്‍റെ തെളിവുണ്ട്. ഭാര്യയും മക്കളുമൊത്ത് ഇന്നലെ കുടുംബവീട്ടിലെത്തിയിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും അജയഘോഷ് പറഞ്ഞിരുന്നതായി ബന്ധു വെളിപ്പെടുത്തി. ഒരു ഫോണ്‍കോണ്‍ വന്നയുടന്‍ ജയഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതായെന്നും സഹോദരീ ഭര്‍ത്താവ് പറഞ്ഞു.
ബൈക്കിലെത്തിയ ചിലര്‍ നാലു ദിവസം മുന്‍പ് ഭീഷണിപ്പെടുത്തി. ബൈക്ക് വിലങ്ങനെ നിർത്തി നീ എത്രനാൾ വീട്ടിലിരിക്കും, നീ വെളിയിലിറങ്ങ്, കാണിച്ചു തരാമെന്നും രണ്ടു പേർ ഭീഷണിപ്പെടുത്തി. ബൈക്കിന്റെ നമ്പർ പ്ളേറ്റ് മടക്കി വച്ച നിലയിലായിരുന്നെന്നും സഹോദരൻ പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു ജയഘോഷ് പറഞ്ഞെന്നും സഹോദരൻ പറഞ്ഞു.
