കർണാടകയിൽ ബിജെപിക്കുള്ളിലെ ചേരിപ്പോര് കൊവിഡ് കാലത്ത് മൂർച്ഛിക്കുന്നു. തക്കംപാർത്തിരുന്ന വലിയൊരു വിഭാഗം മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. യദ്യൂരപ്പയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് ഇവർ പറയുന്നത്. വിഭാഗീയത സോഷ്യമീഡിയയിൽ തമ്മിലടിയായി മാറിയിരിക്കുകയാണ്.
ഡൽഹി നിസ്സാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡിനും വര്‍ഗീയ നിറം നല്‍കിയിരിക്കുകയാണ് ബിജെപിയിലെ വലിയൊരു വിഭാഗം. എന്നാൽ ഇതിനെതിരെ യദ്യൂരപ്പ രംഗത്തെത്തിയതാണ് തർക്കങ്ങളുടെ തുടക്കം
വർഗീയ ചേരിതിരിവിനായി കൊവിഡ് ജിഹാദ് എന്നുളള വിളിപ്പേരുകള്‍ വരെ ചിലര്‍ ഇട്ടുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തബ്ലീഗ് ജമാഅത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തെ കടന്നാക്രമിക്കുന്നത് അനുവദിക്കാനാവില്ല എന്നാണ് യെഡിയൂരപ്പ നിലപാടെടുത്തത്. കൊവിഡിന്റെ പേരില്‍ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും എന്നും യെഡിയൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് ബിജെപിക്കുളളിലെ യെഡിയൂരപ്പ വിരുദ്ധര്‍ വാളെടുത്തത്. യെഡിയൂരപ്പയുടെ നിലപാട് തെറ്റാണെന്നും ഇത് മുസ്ലീം പ്രീണനം ആണെന്നുമാണ് ഇവരുടെ വാദം. യെഡിയൂരപ്പയ്ക്ക് എതിരെ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും തുടങ്ങിയിട്ടുണ്ട്. വി ലോസ്റ്റ് ഹോപ്പ് ബിഎസ് വൈ എന്നാണ് ഹാഷ്ടാഗ്.
യെഡിയൂരപ്പ വിരുദ്ധരായ ബിജെപി ഐടി സെല്ലിലെ ഒരു വിഭാഗമാണ് ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കാന്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പാര്‍ട്ടിയിലെ തന്നെ ചിലര്‍ പറയുന്നു. അതേസമയം യെഡിയൂരപ്പ അനുകൂലികള്‍ മറു ക്യാംപെയ്‌നുമായും രംഗത്ത് എത്തിയിട്ടുണ്ട്. ഐ സ്റ്റാന്‍ഡ് വിത്ത് ബി എസ് വൈ എന്നതാണ് ഇവരുടെ ഹാഷ് ടാഗ്. ഇതും ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.
