രാജ്യത്ത് പോലീസ് അതിക്രമത്തിൽ മരിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്ന നിലയിൽ വർദ്ധിച്ചതായി കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം 1731 പേര് പോലീസ് ഭീകരതയിൽ മരിച്ചതായിട്ടാണ് കണക്കുകൾ തെളിയിക്കുന്നത്. ഓരോ ദിവസവും 5 ജീവനോളം പോലീസിൻ്റെ ക്രൂരതയിൽ പൊലിയുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.
മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവൃത്തിക്കുന്ന എൻജിഒകളുടെ കൂട്ടായ്മയായ ‘ക്യാമ്പയിൻ എഗയിൻസ്റ്റ് ടോർച്ചർ’ പുറത്തുവിട്ട ‘ഇന്ത്യ: ആന്വൽ റിപ്പോർട്ട് ഓൺ ടോർച്ചർ’ എന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. പോലീസ് ഭീകരതയിൽ മരിക്കപ്പെടുന്നവരിൽ അധികവും ദലിതരോ ആദിവാസികളോ മുസ്‌ലിങ്ങളോ ആണെന്നത് വിഷയത്തിൻ്റെ ഭീകരത വർദ്ധിപ്പിക്കുന്നു.
റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഇന്ത്യയിൽ നടന്ന കസ്റ്റഡി മരണങ്ങളിൽ 1606 എണ്ണവും നടന്നിരിക്കുന്നത് ജ്യുഡീഷ്യൽ കസ്റ്റഡിയിലാണ്. 125 എണ്ണമാണ് പോലീസ് കസ്റ്റഡിയിൽ നടന്നത്. ഇത് മരണങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നതാണ്.
പോലീസ് കസ്റ്റഡിയിൽ ഏറ്റവും കൂടുതൽ ആൾക്കാർ കഴിഞ്ഞ വർഷം മരിച്ചത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണെന്നും കണക്കുകൾ തെളിയിക്കുന്നു. കസ്റ്റഡിയിൽ കൊല്ലപ്പെട്ടവരിൽ 74.4% ആൾക്കാരും ക്രൂരമായ പോലീസ് പീഡനം ഏറ്റുവാങ്ങിയാണ് കൊല്ലപ്പെട്ടതെന്നും പഠന റിപ്പോർട്ട് പറയുന്നു.
