പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രാർത്ഥന പുറത്തിറക്കി ബിജെപി എംഎൽഎ. ‘മോദിജി കി ആരതി’ എന്ന പേരിലാണ് പ്രാർത്ഥന പുറത്തിറക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് എം.എൽ.എ ഗണേഷ് ജോഷിയാണ് ഇതിന് നേതൃത്വം നൽകിയിരിക്കുന്നത്. പ്രാർത്ഥന മാത്രമല്ല മോദിയെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ അവസാനിക്കുന്നതോടെ മോദി വിഗ്രഹം വെച്ചുകൊണ്ടുള്ള ക്ഷേത്രത്തിൻ്റെ പണി തുടങ്ങുമെന്നാണ് മസൂരി മണ്ഡലത്തിൽ നിന്നുള്ള ഭരണപക്ഷ എം.എൽ.എയായ ഗണേഷ് ജോഷി പറയുന്നത്. മോദി പ്രാർഥന പുറത്തിറക്കിയതിന് പിന്നാലെയാണ് മോദിക്ക് വേണ്ടി ക്ഷേത്രം പണിതുയർത്താനുള്ള എം.എൽ.എയുടെ നീക്കം.
‘‘ എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ ബഹുമാനമുണ്ട്. അദ്ദേഹം നമ്മുടെ രാഷ്ട്രത്തിൻ്റെ നേതാവ് മാത്രമല്ല, ലോക നേതാവ് കൂടിയാണ്.യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്പോലും അദ്ദേഹത്തോട് ഭയഭക്തി ബഹുമാനമാണ്. മോദി പ്രാർഥന പുറത്തിറക്കിയതിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ലോക് ഡൗണിന് ശേഷം ഉടൻതന്നെ അദ്ദേഹത്തിൻ്റെ വിഗ്രഹത്തോടു കൂടി ഒരു ക്ഷേത്രം പണിതുയർത്തും’’ -ഗണേഷ് ജോഷി പറഞ്ഞു.
മോദി ദിവസത്തിൽ 18 മണിക്കൂർ ജോലി ചെയ്യുന്നു. ചില ദൈവീക ശക്തി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നതിൻ്റെ വ്യക്തമായ സൂചനയാണിതെന്നും. അദ്ദേഹത്തിന് വേണ്ടി ക്ഷേത്രം നിർമിക്കുന്നതിനുള്ള എൻ്റെ പ്രവർത്തനം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണെന്നും ഗണേഷ് ജോഷി കൂട്ടിച്ചേർത്തു.
തെൻറ വീട്ടിലെ പൂജ മുറിയിൽ ദൈവങ്ങളുടെ ചിത്രത്തിനടുത്ത് മോദിയുടെ ചിത്രവും വെച്ചിട്ടുണ്ടെന്നും പ്രാർഥനക്ക് ശേഷം അദ്ദേഹത്തിനും താൻ ആദരവ് അർപ്പിക്കാറുണ്ടെന്നും എം.എൽ.എ പറഞ്ഞു. മോദി കേവലം പാർട്ടി ഓഫീസ് കൈകാര്യം ചെയ്യുന്ന വ്യക്തി മാത്രമായിരുന്ന 1999 മുതൽ തന്നെ തെൻറ ഓഫീസിൽ മോദിയുടെ ചിത്രം വെച്ചിരുന്നുവെന്നും ഗണേഷ് ജോഷി കൂട്ടിച്ചേർത്തു.
കടുത്ത മോദി ഭക്തൻ കൂടിയായ ഗണേഷ് ജോഷി കഴിഞ്ഞ വെള്ളിയാഴ്ച കോവിഡ് പോരാളികൾക്ക് ആശംസകളർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ മോദി പ്രാർഥന പുറത്തിറക്കിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധൻ സിങ്ങിെൻറ സാന്നിധ്യത്തിലായിരുന്നു മോദി പ്രാർഥന പുറത്തിറക്കിയത്.
അതേസമയം, അന്ധമായ ഭക്തിയും പാദസേവയുമാണ് എം.എൽ.എയുടെ പ്രവൃത്തിയെന്ന് കോൺഗ്രസ് വിമർശിച്ചു.
