പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവ് ദാമോദർ ദാസിന് യഥാർത്ഥത്തിൽ റയിൽവേ സ്റ്റേഷനിൽ ചായക്കട ഉണ്ടായിരുന്നോ എന്ന വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പശ്ചിമ റെയിൽവേ. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടികൊണ്ടുള്ള ഒരു അഭിഭാഷകൻ സമർപ്പിച്ച അപ്പീലാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ തീർപ്പാക്കിയിരിക്കുന്നത്.
രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഹരിയാനക്കാരനായ പവൻ പരീക് എന്ന അഭിഭാഷകൻ മോദിയുടെ പിതാവ് റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയെന്ന് പറയുന്നത് സംബന്ധിച്ച വിവരങ്ങൾ അറിയാനാനുള്ള അപേക്ഷയുമായി പശ്ചിമ റെയിൽവേയെ സമീപിച്ചത്. ചായക്കടയുടെ ലൈസൻസ് എപ്പോഴാണ് നൽകിയതെന്നും അഭിഭാഷകൻ ചോദിച്ചു. ഇതിന്റെ സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പും അഭിഭാഷകൻ തന്റെ അപേക്ഷയിലൂടെ റെയിൽവേയോട് ആരാഞ്ഞിരുന്നു.
എന്നാൽ പശ്ചിമ റെയിൽവേയുടെ ഭാഗത്ത് നിന്നും മറുപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് അഭിഭാഷകൻ അപ്പീൽ നൽകിയത്. അപ്പീൽ അതോറിറ്റി തീർപ്പാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകൻ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. അഭിഭാഷകന്റെ ആദ്യ അപേക്ഷയും അപ്പീലും ലഭിച്ചില്ലെന്നാണ് തുടർന്ന് പശ്ചിമ റെയിൽവേ നൽകിയ മറുപടി.
അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ വളരെ പഴക്കംചെന്നതാണെന്നും ഇതേപറ്റിയുള്ള യാതൊരു രേഖയും അഹമ്മദാബാദ് ഡിവിഷനിൽ സൂക്ഷിച്ചിട്ടില്ലെന്നുമായിരുന്നു അഭിഭാഷകന്റെ രണ്ടാമത്തെ അപ്പീലിനുള്ള മറുപടി. തന്റെ കുട്ടിക്കാലത്ത് ട്രെയിനിലും റെയിൽവേ പ്ലാറ്റിഫോമിലും മോദി ചായ വില്പന നടത്തിയിരുന്നത് സംബന്ധിച്ച് രേഖകളൊന്നും ലഭ്യമല്ലെന്ന് 2015ൽ സമർപ്പിച്ച ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു.
